വൈപ്പിൻ: തലയെടുപ്പിൽ ഒന്നാമനായി ഗജകേസരിയായ പുതുപ്പള്ളി കേശവൻ ചെറായി പൂരത്തിനു ഗൗരീശ്വരത്തപ്പന്റെ തിടന്പേറ്റി. പൂരത്തോടനുബന്ധിച്ച് ക്ഷേത്ര ഗജമണ്ഡപത്തിൽ നടന്ന തലപ്പൊക്ക നിർണയത്തിൽ എതിരാളിയായ ഗജരാജൻ ചിറക്കൽ കാളിദാസനെ പിന്നിലാക്കിയാണ് കേശവൻ തിടമ്പേറ്റാനുള്ള യോഗ്യത നേടിയത്. അജയ്യനായ കേശവനെ തെക്കേ ചേരുവാരക്കാരും കാളിദാസനെ വടക്കേ ചേരുവാരക്കാരുമാണ് ഗോദയിലിറക്കിയത്.
നൂറുകണക്കിന് ആനപ്രേമികളും പൂരപ്രേമികളും തടിച്ചുകൂടിയ ക്ഷേത്രാങ്കണത്തിലേക്ക് വൻ ഹർഷാരവത്തോടെയാണ് കാളിദാസനേയും കേശവനേയും വരവേറ്റത്. മത്സരം ആരംഭിച്ചതോടെ പാപ്പാൻമാരുടെ വാക്കാലുള്ള നിർദേശപ്രകാരം രണ്ട് കരിവീരൻമാരും ഞാനെടാ വലിയവൻ എന്ന മട്ടിൽ മസ്തകം ഉയരത്തി.ഏഴു മിനിറ്റോളം മസ്തകം ഉയർത്തി നിൽക്കണമെന്നതാണ് ചട്ടം. തലയുയർത്തി തന്നെ നിലകൊണ്ട കേശവനോളം വലിയവനാകാൻ കാളിദാസ നായില്ല. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ വിജയിച്ച കേശവൻ ഗൗരീശ്വരത്തപ്പന്റെ തിടമ്പ് ശിരസിലേന്തി.
ശിവഭഗവാന്റെ തിടമ്പ് കാളിദാസനും ശിരസിലേന്തി. തുടർന്ന് നടന്ന ശ്രീബലിയിലും പകൽ പൂരത്തിലും 23 ഗജവീരന്മാരാണ് എഴുന്നള്ളുന്നള്ളിയത്. ഇരു ചേരുവാരങ്ങളുടേയും മേളപ്പെരുക്കവും കുടമാറ്റവും തൃശൂർ പൂരത്തിന്റെ പ്രതീതി ജനിപ്പിച്ചു. രാത്രി കൂട്ടിയെഴുന്നള്ളിപ്പിനു ശേഷം ചൊവ്വാഴ്ച പുലർച്ചെയുള്ള ആറാട്ടിനും തുടർന്നുള്ള എഴുന്നള്ളത്തിനും ശേഷമാണ് പൂരത്തിനു കൊടിയിറങ്ങുക.
തലയെടുപ്പിൽ മുന്പൻ കേശവൻ
11:51 PM Feb 06, 2023 | Deepika.com