കൊച്ചി: ഇന്ത്യയുടെ ആദ്യ തദ്ദേശ നിര്‍മിത വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ പറന്നിറങ്ങി തേജസ്, മിഗ് 29 കെ യുദ്ധവിമാനങ്ങൾ. കൊച്ചിയില്‍ നിന്നു ട്രയല്‍ റണ്ണിന് പുറംകടലിലേക്ക് പോയ വിക്രാന്തില്‍ യുദ്ധവിമാനങ്ങള്‍ ഇറക്കിയുള്ള പരീക്ഷണത്തിന്റെ ഭാഗമായാണ് രണ്ടു വിമാനങ്ങളും ഇറക്കിയത്. ഇന്ത്യന്‍ നിര്‍മിത ലൈറ്റ് കോംബാറ്റ് എയര്‍ ക്രാഫ്റ്റ് (എല്‍സിഎ) ആണ് തേജസ്. റഷ്യന്‍ നിര്‍മിത യുദ്ധവിമാനമാണ് മിഗ് 29 കെ.
ഇന്ത്യന്‍ നാവിക സേന ആത്മനിര്‍ഭര്‍ ഭാരതിന്റെ പുതിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണെന്ന് നാവിക സേന പ്രസ്താവിച്ചു. വിമാനവാഹിനി കപ്പലും യുദ്ധവിമാനവും തദ്ദേശീയമായി രൂപകല്പന ചെയ്യാനും വികസിപ്പിക്കാനും നിര്‍മിക്കാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള ഇന്ത്യയുടെ ശേഷിയാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും സേന വ്യക്തമാക്കി.
തദ്ദേശീയമായി നിര്‍മിക്കപ്പെട്ട ഏറ്റവും വലിയ കപ്പലായ ഐഎന്‍എസ് വിക്രാന്ത് 2022 സെപ്റ്റംബറിലാണ് കമ്മീഷന് ചെയ്തത്. നാവിക സേനയുടെ ആഭ്യന്തര വിഭാഗമായ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ (ഡിഎന്‍ഡി) ആണ് കപ്പല്‍ രൂപകല്പന ചെയ്തത്. കൊച്ചി കപ്പല്‍ശാലയിലായിരുന്നു നിര്‍മാണം. 2,300 ലധികം കംപാര്‍ട്ട്മെന്റുകള്‍ ഉള്ള വിക്രാന്തിന് ഒരേസമയം 1,700 പേരെ വഹിക്കാനാകും.
രണ്ട് ഫുട്ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള വിക്രാന്തിന് 20 യുദ്ധവിമാനങ്ങളും 10 ഹെലികോപ്ടറുകളുമടക്കം മുപ്പതോളം വിമാനങ്ങളെ വഹിക്കാന്‍ ശേഷിയുണ്ട്. 28 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ വിക്രാന്തിന് സഞ്ചരിക്കാനാകും.
ഐഎന്‍എസ് വിക്രാന്തില്‍ ആദ്യ യുദ്ധവിമാനം പറന്നിറങ്ങി
11:51 PM Feb 06, 2023 | Deepika.com