വൈക്കം: വയോധിക ഒറ്റയ്ക്ക് താമസിക്കുന്ന വീട് കുത്തിത്തുറന്ന് മോഷണ ശ്രമം. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ തെക്കേനടയിൽനിന്ന് 50 മീറ്റർ അകലെ ദർശനയിൽ കൃഷ്ണാംബാളിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി 11.45 ഓടെ മോഷണശ്രമം നടന്നത്.
കൃഷ്ണാംബാളിന്റെ വീടിന്റെ വാതിൽ കമ്പിപ്പാരയ്ക്ക് കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്. വീടിനകത്ത് മോഷ്ടാവിന്റേതെന്നു സംശയിക്കുന്ന കമ്പിവടി, കൊലശേര്, ഉളി എന്നിവ കണ്ടെടുത്തു. വീട്ടിൽ നിന്ന് കാര്യമായൊന്നും ലഭിക്കാതിരുന്നതിൽ പ്രകോപിതനായി മോഷ്ടാവ് വീട്ടിലെ അലമാരയും സ്യൂട്ട് കേസും തുറന്ന് തുണികൾ വലിച്ചുവാരി പുറത്തിട്ട ശേഷം ഫ്രിഡ്ജ് തുറന്ന് കശുവണ്ടിപ്പരിപ്പു കഴിച്ചു. പിന്നീട് ഷേവിംഗ് സെറ്റെടുത്ത് ഷേവ് ചെയ്തു മിടുക്കനായാണ് മടങ്ങിയത്. കൃഷ്ണാംബാളിന്റെ വീടിനു സമീപത്തെ രാജഷിന്റെ വീട്ടിലെത്തിയ മോഷ്ടാവ് വീടിനുള്ളിൽ കയറിയില്ല. വീടിനു പുറത്തിരുന്ന വസ്തുക്കളിൽ ചിലത് കൈക്കാലാക്കിയാണ് കടന്നുകളഞ്ഞത്. രാജേഷിന്റെ വീട്ടിലെ സിസി ടിവിയിൽ മൺവെട്ടി ചുമലിലേറ്റി വരുന്ന മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
ഒരാഴ്ചയായി കൃഷ്ണാംബാൾ തൃപ്പൂണിത്തറയിൽ മകന്റെ വീട്ടിലാണ് താമസം. ആൾത്താമസം ഇല്ലെന്നറിഞ്ഞ മോഷ്ടാവ് വീടിനു പുറത്തെ ഗ്രില്ലിന്റെ പൂട്ട് തകർത്തതിനു ശേഷം മുൻവശത്തെ വാതിൽ കമ്പിപ്പാരയ്ക്ക് തകർത്താണ് അകത്ത് കടന്നത്.
കൃഷ്ണാംബാളിന്റെ മൂത്തമകൻ ബാബു അബുദാബിയിലും ഇളയ മകൻ മുരളി യുകെയിലുമാണ്. ഒരു വർഷം മുമ്പ് ഭർത്താവ് കൃഷ്ണയ്യർ മരിച്ചതിനു ശേഷം കൃഷ്ണാംബാൾ കൂടുതൽ സമയവും തൃപ്പൂണിത്തറയിലെ മകന്റെ വീട്ടിലാണ്. ഈ വിവരം അറിയാവുന്ന ആളാണ് മോഷണത്തിന് പിന്നിലെന്ന് കരുതുന്നു.
വെച്ചൂർ ബണ്ട് റോഡിന് കിഴക്കുഭാഗത്ത് ആളില്ലാത്ത വീടിന്റെ വാതിൽ തകർത്ത് മോഷണശ്രമം നടത്തിയ മോഷ്ടാവിനോട് സാദൃശ്യമുള്ളയാളാണ് കൃഷ്ണാംബാളിന്റെ വീട്ടിലെത്തിയതെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. ബണ്ട് റോഡിലെ മോഷണം നടന്ന വീട്ടിലും മോഷ്ടാവിന്റെ വ്യക്തതയുള്ള ചിത്രം സിസി ടിവി യിൽ പതിഞ്ഞിരുന്നു. വെച്ചൂർ ബണ്ട് റോഡിലെ വീട്ടിൽ മോഷണം നടത്താനെത്തിയത് പ്രഫഷണൽ മോഷ്ടാവാണെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. വൈക്കം ക്ഷേത്രത്തിന്റെ 50മീറ്റർ മാത്രം അകലെയുള്ള വീട്ടിൽ നടന്ന മോഷണം പ്രദേശവാസികളേയും ഭീതിയിലാക്കായിരിക്കുകയാണ്. വൈക്കം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സ്വർണവും പണവും ലഭിച്ചില്ല; മോഷ്ടാവ് കശുവണ്ടിപ്പരിപ്പു കഴിച്ച് ഷേവ് ചെയ്തു മടങ്ങി
11:41 PM Feb 06, 2023 | Deepika.com