തിരുവനന്തപുരം: കെഎസ്ആർടിസിയെ കൂടുതൽ ജനകീയമാക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനും വേണ്ടിയാണ് വിവിധ സ്ഥലങ്ങളിൽ യാത്ര ഫ്യുവൽസ് ഔട്ട് ലെറ്റുകൾ സ്ഥാപിക്കുന്നതെന്ന് മന്ത്രി ആന്റണി രാജു. വികാസ് ഭവൻ ഡിപ്പോയിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി സഹകരിച്ച് സ്ഥാപിച്ച യാത്രാ ഫ്യുവൽസ് ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഔട്ട് ലെറ്റ് നിലനിൽക്കുന്ന സ്ഥലത്തെ തറവാടകയും ഏജൻസി കമ്മീഷനും ഫ്യുയൽ ഔട്ട്ലെറ്റ് നടത്തിപ്പിലൂടെ കെഎസ്ആർടിസിക്ക് ലഭിക്കും. നിലവിൽ 11 സ്ഥലങ്ങളിൽ പൊതുജനങ്ങൾക്ക് ഉൾപ്പെടെ ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ വിവിധ കമ്പനികളുമായി സഹകരിച്ച് ഔട്ട് ലെറ്റുകൾ സ്ഥാപിച്ചുകഴിഞ്ഞു .
യാത്രാഫ്യൂവൽസ് പദ്ധതി ആരംഭിച്ചപ്പോൾ ആദ്യമൊക്കെ ആശങ്ക പ്രകടിപ്പിച്ചവരുണ്ട്. കൂടാതെ ഇതിനെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതവരുമുണ്ട്. ആ പ്രതിസന്ധികൾ എല്ലാം തരണം ചെയ്താണ് യാത്രാഫ്യൂവൽസ് വിജയകരമായി മാറിയതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലാകെ 70 ഔട്ട്ലെറ്റ് സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്, പെരുമ്പാവൂരിലും, പൊൻകുന്നത്തും ഔട്ടലെ റ്റുകൾ പൂർത്തിയായി വരുന്നു. അതോടെ ഏപ്രിൽ മാസത്തോടെ യാത്രഫ്യൂവൽസിന്റെ ഔട്ട്ലെറ്റ് സംസ്ഥാനത്ത് 15 ആയി മാറും.
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കൂടുതൽ ബസുകൾ തിരുവനന്തപുരം നഗരത്തിൽ ഈ മാസം എത്തിച്ചേരും.വി.കെ. പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ എച്ച്പിസിഎൽ ജനറൽ മാനേജർ (റീടെയ്ൽ) സി.ആർ. വിജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ,വാർഡ് കൗൺസിലർ എ. മേരി പുഷ്പം, അംജദ് മുഹമ്മദ്, സുരേഷ്, സോണി, അജയകുമാർ, ആർ ചന്ദ്രമോഹൻ എന്നിവർ സംബന്ധിച്ചു.
കെഎസ്ആർടിസിയെ കൂടുതൽ ജനകീയമാക്കും: മന്ത്രി ആന്റണി രാജു
11:11 PM Feb 06, 2023 | Deepika.com