തൊടുപുഴ: അങ്കമാലി-ശബരി റെയിൽ പാത യാഥാർഥ്യമാകണമെങ്കിൽ ഇനിയും ഏറെ കടന്പകൾ കടക്കണം. പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നേടിയെടുക്കുകയാണു ഇതിൽ ഏറ്റവും പ്രധാനം. ഇതിനു സംസ്ഥാന സർക്കാരും ഇവിടെനിന്നുള്ള എംപിമാരും റെയിൽവേ ബോർഡിൽ സമർദം ശക്തമാക്കിയെങ്കിൽ മാത്രമേ ഇതിനു കഴിയൂ.
പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി ലഭിച്ചാൽ മാത്രമേ ശബരി പദ്ധതിക്കായി ബജറ്റിൽ അനുവദിച്ച ഫണ്ട് ചെലവഴിക്കാനാകൂ. ഈ തുക യഥാസമയം ചെലവഴിച്ചാൽ ആറു മാസത്തിനുള്ളിൽ കൂടുതൽ തുക പദ്ധതിക്ക് അനുവദിക്കാനുള്ള സാധ്യതയുമുണ്ട്. പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി ലഭിക്കാൻ വൈകിയാൽ അനുവദിച്ച ഫണ്ട് മറ്റു പദ്ധതികൾക്കു വകമാറ്റാനുള്ള സാധ്യതയും കൂടുതലാണ്.
ആലപ്പുഴ വഴിയുള്ള പാത ഇരട്ടിപ്പിക്കാനുള്ള എസ്റ്റിമേറ്റ് ഇതുവരെ പാസാക്കാത്തതിനാൽ കഴിഞ്ഞ രണ്ടു ബജറ്റിലും അനുവദിച്ച ഫണ്ട് ചെലവഴിക്കാനായില്ല. 2016 മുതൽ 2018 വരെ മൂന്നു ബജറ്റുകളിലായി ശബരി റെയിൽവേയ്ക്ക് 250 കോടി രൂപയാണ് അനുവദിച്ചത്. എന്നാൽ, പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി ലഭ്യമായില്ലെന്ന കാരണം ചൂണ്ടികാട്ടി തമിഴ്നാട്ടിലെ പദ്ധതികൾക്കായി ഈ തുക വകമാറ്റുകയായിരുന്നു. ഇത്തരം സാഹചര്യം ഒഴിവാക്കാൻ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി ലഭ്യമാക്കേണ്ടത് അനിവാര്യമാണ്.
പദ്ധതി യാഥാർഥ്യമാകാത്തതുമൂലം പതിറ്റാണ്ടുകളായി നൂറുകണക്കിനു കുടുംബങ്ങളാണ് കടുത്ത ദുരിതം അനുഭവിക്കുന്നത്. പാതയ്ക്കായി കല്ലിട്ടു തിരിച്ച സ്ഥലം ക്രയവിക്രയം ചെയ്യാനോ വില്പന നടത്താനോ ബാങ്കിൽ പണയം വയ്ക്കാനോ സാധിക്കാത്തതാണു ഇവർക്ക് ദുരിതമായത്. പദ്ധതി യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് സമരപരന്പര തന്നെ അരങ്ങേറിയിട്ടും അധികൃതർ മുഖം തിരിക്കുകയായിരുന്നു.
ഇത്തവണയെങ്കിലും പദ്ധതി യാഥാർഥ്യമാക്കാൻ രാഷ്ട്രീയ വൈരം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന ആവശ്യമാണ് ഉയരുന്നത്.
ശബരിപാത: പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി അനിവാര്യം
10:45 PM Feb 06, 2023 | Deepika.com