പാലക്കാട്: പറയിപെറ്റ പന്തിരുകുലത്തിന്റെയും വി.ടി. ഭട്ടതിരിപ്പാടിന്റെയും എം.ടിയുടെയും അക്കിത്തത്തിന്റെയും നാടായ തൃത്താലയിൽ 18,19 ന് നടക്കുന്ന സംസ്ഥാന തല തദ്ദേശ ദിനാഘോഷത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
തൃത്താലയുടെ സാംസ്കാരിക പൈതൃകം വിളിച്ചറിയിക്കുന്ന രീതിയിൽത്തന്നെ വേദികൾ സജ്ജീകരിക്കാനാണ് സംഘാടക സമിതിയുടെ തീരുമാനം.
പ്രധാന വേദിയായ ചാലിശ്ശേരി അൻസാരി കണ്വെൻഷൻ സെന്ററിലും പ്രദർശന വിപണന മേളയും ഭക്ഷ്യമേളയും നടക്കുന്ന മുല്ലയംപറന്പ് മൈതാനത്തിലെ കമാനവും ഒരുങ്ങുകയാണ്.
കേരളത്തിലെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നായി എത്തുന്ന 3600 പേർക്ക് താമസ സൗകര്യങ്ങൾ ഒരുക്കാനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്.
ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിലിന്റെ നേതൃത്വത്തിൽ തൃത്താലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വെള്ളിയാങ്കല്ലിൽ കയാക്കിംഗ് അടക്കമുള്ള സാഹസിക കായിക വിനോദ പരിപാടികളും സംഗീത സന്ധ്യയും ഒരുക്കും.
സമ്മേളന വേദിയിലും സാംസ്കാരിക പരിപാടികൾ നടക്കും. 19 ന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ തദ്ദേശദിനാഘോഷം ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അധ്യക്ഷന്മാരും സെക്രട്ടറിമാരും സമ്മേളനത്തിൽ പങ്കെടുക്കും.
മികച്ച പ്രകടനം കാഴ്ചവച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രി സ്വരാജ് ട്രോഫി സമ്മാനിക്കും.
കലാപരിപാടികൾ
14 മുതൽ
തദ്ദേശ ദിനാഘോഷത്തിന്റെ കലാപരിപാടികൾ 14ന് തുടങ്ങും. 14 ന് വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ ഗസലും 15 ന് വട്ടേനാട് ജി.എൽ.പി.എസിൽ സൂഫി സംഗീതംവും 16 മുതൽ 19 വരെ മുല്ലയംപറന്പ് ഗ്രൗണ്ടിൽ നാടൻ പാട്ട്, നാടകം, 101 കലാകാരന്മാരുടെ പഞ്ചവാദ്യം, ചവിട്ടുകളി, സിത്താര കൃഷ്ണകുമാറിന്റെയും സംഘത്തിന്റെയും മെഗാ ഇവന്റ് എന്നിങ്ങനെ വിവിധ പരിപാടികൾ നടക്കും.
പ്രദർശനവിപണന മേളയിൽ കരകൗശലകൈത്തറി വസ്തുക്കൾ, ഗോത്രഭക്ഷ്യ ഉത്പന്നങ്ങൾ ഉൾപ്പെട്ട കുടുംബശ്രീയുടെ 25 സ്റ്റാൾ ഉൾപ്പെടെ വിവിധ വകുപ്പുകളുടെയും പഞ്ചായത്ത്നഗരസഭാ തലത്തിൽ ആകെ 66 സ്റ്റാളുകളാണ് സജ്ജീകരിക്കുന്നത്.
സുസ്ഥിര തൃത്താല പദ്ധതിയുമായി ബന്ധപ്പെട്ട് മണ്ണ് ജലംകൃഷി സംരക്ഷണത്തിന് പ്രത്യേക സ്റ്റാളുകളും ഉണ്ട്. തൃത്താലയ്ക്ക് ഉത്സവ പ്രതീതി ഉണർത്തി കൊണ്ടാണ് സംസ്ഥാനതല തദ്ദേശ ദിനാഘോഷം സംഘടിപ്പിക്കുന്നത്.
തൃത്താല അണിഞ്ഞൊരുങ്ങുന്നു
01:13 AM Feb 06, 2023 | Deepika.com