കണ്ണൂർ/തളിപ്പറന്പ്: ഡിജിപിയുടെ നിർദേശപ്രകാരം സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ആഗിന്റെ ഭാഗമായി കണ്ണൂർ സിറ്റി, റൂറൽ പരിധികളിൽ നടത്തിയ പരിശോധനകളിൽ പിടികിട്ടാപ്പുള്ളികളടക്കം 13 പേർ അറസ്റ്റിൽ. സിറ്റി പരിധിയിൽ കാപ്പാ നിയമങ്ങൾ ലംഘിച്ച ആറു പേരാണ് അറസ്റ്റിലായതെന്ന് സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ പറഞ്ഞു. പിടികിട്ടാപ്പുള്ളികളായ ഏഴു പേർ റൂറൽ പരിധിയിൽ നിന്നാണ് അറസ്റ്റിലായതെന്ന് റൂറൽ എസ്പി എം. ഹേമലത അറിയിച്ചു.
സിറ്റി, റൂറൽ പരിധികളിൽ നടത്തിയ പരിശോധയിൽ ആകെ 260 പേരെ കരുതൽ തടങ്കലിലാക്കി. സിറ്റി പരിധിയിൽ നിന്നും 130 പേരെയും റൂറൽ പരിധിയിൽ നിന്ന് 130 പേരെയുമാണ് കരുതൽ തടങ്കലിലാക്കിയത്. ഇവരുടെ വിവരങ്ങൾ പരിശോധിച്ചുവരികയാണ്. സിറ്റിയിൽ ഹോട്ടലുകൾ, ലോഡ്ജുകൾ, ഡിജെ പാർട്ടികൾ തുടങ്ങി 25 ഓളം ഇടങ്ങളിലും ബാറുകളിലും പരിശോധന നടത്തി. 500ൽ പരം വാഹനങ്ങളും പരിശോധിച്ചു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും സാമൂഹ്യ വിരുദ്ധരുടെയും ഗുണ്ടകളുടെയും ലിസ്റ്റ് തയാറാക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ പറഞ്ഞു.
റൂറൽപരിധിയിൽ ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലെയും 25 പേരുടെ ലിസ്റ്റ് തയാറാക്കിയിരുന്നു. ഇതിൽനിന്നും കേസുകളുടെ സ്വഭാവമനുസരിച്ച് തയാറാക്കിയ അവസാന ലിസ്റ്റ് പ്രകാരമുള്ള 130 പേരെയാണ് കരുതൽ തടങ്കലിലാക്കിയത്. തളിപ്പറമ്പ് സബ് ഡിവിഷനിൽ- 42 , ഇരിട്ടി സബ് ഡിവിഷൻ -33, പേരാവൂർ-28, പയ്യന്നൂർ-27 പേരുമാണ് കരുതൽ തടങ്കലിലുള്ളത്. റൂറൽ ജില്ലയിൽ 480 പേരാണ് ഗുണ്ടാ ലിസ്റ്റിൽ ഉള്ളത്. മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് 265 പേരും ഉണ്ട്. ഇവരിൽനിന്നും കൂടുതൽ കേസുകൾ ഉള്ള 130 പേരെയാണ് കരുതലിൽ എടുത്തത്. ശനിയാഴ്ച രാത്രി 10ന് തുടങ്ങിയ ഓപ്പറേഷൻ പുലർച്ചെ 4.30 നാണ് അവസാനിച്ചത്. ഓപ്പറേഷന് കണ്ണൂർ റൂറൽ പോലീസ് മേധാവി എം. ഹേമലതയക്ക് പുറമേ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി കെ. വിനോദ് കുമാറും നേതൃത്വം നൽകി.
പിടികിട്ടാപ്പുള്ളികൾ ഉൾപ്പെടെ 13 പേർ അറസ്റ്റിൽ
12:03 AM Feb 06, 2023 | Deepika.com