മൂവാറ്റുപുഴ: മുളവൂർ തോട് സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു. ഒരു പ്രദേശത്തിന്റെ മാലിന്യം പേറി തോട് നാശത്തിന്റെ വക്കിലാണ്. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെയും അനധികൃത തോട് കൈയേറ്റത്തിനെതിരെയും നടപടി വേണമെന്ന ആവശ്യം ഉയരുന്പോഴും അറവുമാലിന്യ മടക്കമുള്ള മാലിന്യങ്ങളും കൂടാതെ പാറമട മാലിന്യവും ഒഴുകി എത്തിയതോടെ തോട് മാലിന്യ വാഹിനിയായി മാറിയിരിക്കുകയാണ്.
നാട്ടുകാരുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമുയരുന്പോൾ മാലിന്യ നിക്ഷേപത്തിന് അറുതിവരുമെങ്കിലും പ്രതിഷേധം കെട്ടടങ്ങുന്നതോടെ വീണ്ടും മാലിന്യ നിക്ഷേപ കേന്ദ്രമായി തോട് മാറും. പായിപ്ര പഞ്ചായത്തിലെ പ്രധാന ശുദ്ധജല സ്രോതസുകളിലൊന്നാണ് മുളവൂർ തോട്. അനേകായിരങ്ങൾ കുളിക്കുന്നതിനും കൃഷിക്കും ഉപയോഗിക്കുന്ന മുളവൂർ തോട് കടുത്ത വേനലിലും ജലസമൃദ്ധമാണ്. നിരവധി കുടിവെള്ള പദ്ധതികളും തോടിനെ ആശ്രയിച്ച് പ്രവർത്തിക്കുന്നുണ്ട്.
അശമന്നൂർ പഞ്ചായത്തിലെ മേതലയിൽനിന്ന് ഉത്ഭവിച്ച് നെല്ലിക്കുഴി പായിപ്ര പഞ്ചായത്തുകളിലൂടെ കടന്ന് മൂവാറ്റുപുഴ നഗരസഭയിലെ മൂവാറ്റുപുഴയാറിൽ അവസാനിക്കുന്നതാണ് മുളവൂർ തോട്. കിസാൻ സഭ മുളവൂർ പ്രാദേശിക സഭാ സമ്മേളനത്തിൽ തോട് സംരക്ഷിക്കണമെന്ന് ആവശ്യമുയർന്നു. കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമായ മുളവൂർ തോട് സംരക്ഷിക്കുന്നതിന് അധികൃതർ തയാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കിസാൻ സഭ മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറി വിൻസൻ ഇല്ലിക്കൽ ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കൽ സെക്രട്ടറി പി.വി. ജോയി അധ്യക്ഷത വഹിച്ചു. കിസാൻ സഭ മണ്ഡലം പ്രസിഡന്റ് പോൾ പൂമറ്റം മുഖ്യ പ്രഭാഷണം നടന്നി.
സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. മണ്ഡലം കമ്മിറ്റിയംഗം വി.എം. നൗഷാദ്, എം.കെ. ഇബ്രാഹിം, വി.എ. മീരാൻകുഞ്ഞ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.എം. ഫൈസൽ (പ്രസിഡന്റ്), പി.വി. ബോസ് (വൈസ് പ്രസിഡന്റ്), രാജു കാരിമറ്റം (സെക്രട്ടറി), വിമല വാസു (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
മുളവൂർ തോട് നാശത്തിന്റെ വക്കിൽ
11:52 PM Feb 05, 2023 | Deepika.com