കൊച്ചി: കളമശേരി ഗവ.മെഡിക്കൽ കോളജിൽനിന്ന് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നല്കിയ കേസില്‍ നടപടിക്കൊരുങ്ങി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി. കുഞ്ഞിനെ ദത്തെടുത്തത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. കുഞ്ഞിനെ അടിയന്തരമായി ഹാജരാക്കാന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതായി സിഡബ്ല്യുസി ചെയര്മാന് കെ.കെ. ഷാജു പറഞ്ഞു.
കുട്ടിയുടെ യഥാർഥ മാതാപിതാക്കളെ കണ്ടെത്താന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടിയെ സിഡബ്ല്യുസിയില്‍ ഹാജരാക്കിയാല്‍ ഉടന്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. തുടര്‍ന്ന് യഥാര്‍ഥ മാതാപിതാക്കള്‍ ഹാജരാകണം. അവര്‍ എത്തിയില്ലെങ്കില്‍ കുട്ടിയെ ഉപേക്ഷിക്കപ്പെട്ടതായി പ്രഖ്യാപിക്കും. തുടര്‍ന്നു രണ്ടു മാസത്തിനു ശേഷം കുട്ടിയെ ദത്തെടുക്കാമെന്നും സിഡബ്ല്യുസി ചെയര്മാന് വ്യക്തമാക്കി.
കളമശേരി മെഡിക്കല്‍ കോളജില്‍നിന്ന് ദമ്പതികള്‍ക്ക് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയത് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എ.അനില്‍കുമാറെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഡോക്ടറുടെ വ്യാജ ഒപ്പിട്ടതടക്കം അനില്‍കുമാറാണെന്നാണ് കണ്ടെത്തല്‍. സര്‍ട്ടിഫിക്കറ്റ് അനുവദിച്ച കളമശേരി നഗരസഭാ ജീവനക്കാരിക്കും വീഴ്ച പറ്റിയതായി അന്വേഷണത്തില്‍ വ്യക്തമായി.
സംഭവം വിവാദമായതിന് പിന്നാലെ ദമ്പതികള്‍ ഒളിവിലാണ്. ഇവര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ കണ്ടെത്തി മൊഴി രേഖപ്പെടുത്തുന്നതിനുള്ള നീക്കങ്ങളും പോലീസ് ആരംഭിച്ചിട്ടുണ്ട്.
ആരോപണ,
പ്രത്യാരോപണങ്ങൾ
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവന്നിട്ടുള്ളത്. അതിനിടെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയാറാക്കിയത് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്റെ നിര്‍ദേശപ്രകാരമെന്ന് വ്യക്തമാക്കി സസ്പെന്‍ഷനിലായ അനില്‍കുമാര്‍ രംഗത്തെത്തി. അനില്‍കുമാറിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ഡോ. ഗണേഷ് മോഹനും പ്രതികരിച്ചു.
ജനുവരി 31 ന് തൃപ്പൂണിത്തുറ സ്വദേശി അനൂപ്കുമാര്‍– സുനിത ദമ്പതികള്‍ക്കു പെണ്‍കുഞ്ഞ് പിറന്നുവെന്നു കാണിച്ചു ഫെബ്രുവരി ഒന്നിനാണ് സര്‍ട്ടിഫിക്കറ്റ് തയാറാക്കിയത്. എന്നാല്‍ ഐപി മ്പറില്‍ സംശയം തോന്നിയ നഗരസഭയിലെ ജനന മരണ റജിസ്ട്രേഷന് വിഭാഗത്തിലെ കിയോസ്ക് എക്സിക്യൂട്ടീവ് എ.എന്‍. രഹ്നയാണ് പരാതി നല്‍കിയത്.
രണ്ടിന് മെഡിക്കല്‍ സൂപ്രണ്ടിനെയും മുനിസിപ്പല്‍ അധികാരികളെയും വിവരം അറിയിച്ചുവെന്നും പോലീസില്‍ നല്കിയ പരാതിയില്‍ രഹ്ന വ്യക്തമാക്കുന്നു. രഹ്നയും മെഡിക്കല്‍ കോളജും നല്കിയ പരാതിയിലാണ് പോലീസ് അനില്‍ കുമാറിനെതിരെ കേസെടുത്തത്.
കളമശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ്: നടപടിക്കൊരുങ്ങി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി
11:52 PM Feb 05, 2023 | Deepika.com