കൊച്ചി: ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും അമര്‍ച്ച ചെയ്യാന്‍ സംസ്ഥാന വ്യാപകമായി പോലീസ് നടത്തുന്ന പരിശോധനകളുടെ ഭാഗമായി ജില്ലയിൽ156 പേര് അറസ്റ്റില്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ ആരംഭിച്ച പരിശോധന വിവിധയിടങ്ങളില്‍ തുടരുകയാണ്. കൊച്ചി സിറ്റി പരിധിയില്‍ 49 പേരെയും റൂറലില്‍ 107 പേരേയുമാണ് ഗുണ്ടാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഒരേസമയം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു പോലീസിന്റെ നീക്കം. ഇതോടൊപ്പം നഗര പരിധിയില്‍ വാഹന പരിശോധനയും പോലീസ് കര്‍ശനമാക്കി.
കൊച്ചി സിറ്റി പരിധിയിൽ ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരുടെ 76 വീടുകളിലാണ് പോലീസ് പരിശോധന നടത്തിയത്. 49 പേരെ അറസ്റ്റു ചെയ്തു. വിവിധ കേസുകളില്‍ കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിട്ടുള്ള ആറുപേരെയും വിവിധ കേസുകളില്‍ പ്രതികളായ 12 പേരെയും മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട 41 കേസുകളില്‍ 42 പേരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. നഗരത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന് 280 പേര്‍ക്കെതിരെയും കേസെടുത്തു.
എറണാകുളം റൂറലില്‍ 37 ഗുണ്ടകള്‍ ഉള്‍പ്പടെ 107 പേരാണ് അറസ്റ്റിലായത്. ഇതില്‍ ഒമ്പതു പേര് ഒളിവില്‍ കഴിഞ്ഞിരുന്നവരാണ്. ജാമ്യമില്ലാ വാറണ്ടുള്ള 61 പേരും പിടികൂടിയവരിൽ ഉള്‍പ്പെടും. കാപ്പ ചുമത്തി ജയിലിലടച്ചതിന് ശേഷം മോചിതരായ 38 പേരെയും, നാടുകടത്തല്‍ ശിക്ഷ പൂര്‍ത്തിയാക്കിയ 49 പേരെയും പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി. റേഞ്ച് ഡിഐജി എ. ശ്രീനിവാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഓപ്പറേഷന്റെ ഭാഗമായി ഞാറയ്ക്കല്‍ എളങ്കുന്നപ്പുഴ സ്വദേശി ലെനീഷിനെ (37) കാപ്പ ചുമത്തി ജയിലിലടച്ചു.
കാപ്പ നിയമം ലംഘിച്ചതിനെ തുടർന്ന് ചേലാമറ്റം വല്ലം സ്വദേശി ആദില്‍ ഷായും (26) അറസ്റ്റിലായി. റൂറല്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളിലെ പ്രതിയായ നാലുപേരെ കാപ്പ ചുമത്തി നാടുകടത്താന്‍ തീരുമാനമായിട്ടുണ്ട്. സാമൂഹ്യ വിരുദ്ധരുടെ പട്ടികയിലുള്ള ഇരുനൂറിലേറെ പേരുടെ വീട്ടുകളിലും സ്ഥാപനങ്ങളിലും ചെക്കിംഗ് നടത്തി. ഹോട്ടലുകളിലും, ബാറുകളിലും, ലോഡ്ജുകളിലും പരിശോധന നടത്തിയിരുന്നു.
ഗുണ്ടാവേട്ട: ജില്ലയില്‍ 156 പേര് അറസ്റ്റില്‍
11:49 PM Feb 05, 2023 | Deepika.com