കോട്ടയം: കോട്ടയം രാജ്യാന്തര ചലച്ചിത്രമേള 24 മുതൽ 28 വരെ കോട്ടയത്ത് നടക്കും. അനശ്വര, ആഷ തിയറ്ററുകളിൽ അഞ്ചു ദിവസമായി നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ ലോക, ഇന്ത്യൻ, മലയാളം സിനിമാ വിഭാഗങ്ങളിലായി നാൽപതു സിനിമകൾ പ്രദർശിപ്പിക്കും. ഡിസംബറിൽ നടന്ന തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐഎഫ്എഫ്കെ) പ്രദർശിപ്പിച്ച സിനിമകളിൽനിന്നു തെരഞ്ഞെടുത്ത സിനിമകളാണു കോട്ടയം ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്നത്.
ചലച്ചിത്ര മേളയുടെ സംഘാടക സമിതി രൂപീകരണവുമായി ബന്ധപ്പെട്ടു കോട്ടയം സിഎംഎസ് കോളജ് ഗ്രേറ്റ് ഹാളിൽ ചേർന്ന യോഗം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. കോട്ടയത്തിന്റെ സാംസ്കാരിക ഉത്സവമെന്ന നിലയിൽ ചലച്ചിത്രമേളയെ കോട്ടയം നെഞ്ചേറ്റുമെന്ന് മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യരക്ഷാധികാരിയായും സാംസ്കാരികമന്ത്രി സജി ചെറിയാൻ, സഹകരണമന്ത്രി വി.എൻ. വാസവൻ, സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് എന്നിവർ സഹരക്ഷാധികാരികളായും വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
കോട്ടയം ഫിലിം സൊസൈറ്റി അധ്യക്ഷനും സംവിധായകനുമായ ജയരാജാണ് ഫെസ്റ്റിവൽ സമിതി ചെയർമാൻ. കോട്ടയം ഫിലിം സൊസൈറ്റി സെക്രട്ടറിയും സംവിധായകനുമായ പ്രദീപ് നായരാണ് ഫെസ്റ്റിവൽ കണ്‍വീനർ.
കേരള ചലച്ചിത്ര അക്കാദമി കോട്ടയം ഫിലിം സൊസൈറ്റിയുടെയും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ചലച്ചിത്ര സംഘടനകളുടെയും സഹകരണത്തോടെയാണ് രാജ്യാന്തര ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. പ്രവേശനം പാസ് മൂലമായിരിക്കും. ഡെലിഗേറ്റ് പാസിന് 300 രൂപയും വിദ്യാർഥികൾക്ക് കണ്സഷൻ നിരക്കിൽ 150 രൂപയുമായിരിക്കും നിരക്ക്. ഓണ്‍ലൈനായും ഓഫ് ലൈനായും രജിസ്ട്രേഷൻ സൗകര്യമുണ്ടായിരിക്കും.
സംഘാടക സമിതി രൂപീകരണ യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷതവഹിച്ചു.
സംവിധായകൻ ജയരാജ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, സിനിമ നിർമാതാവ് ജോയ് തോമസ്, ചലച്ചിത്ര അക്കാദമി നിർവാഹക സമിതി അംഗം പ്രകാശ് ശ്രീധർ, സിഎംഎസ് കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. ജോഷ്വ, സംവിധായകൻ പ്രദീപ് നായർ എന്നിവർ പ്രസംഗിച്ചു.
കോട്ടയം രാജ്യാന്തര ചലച്ചിത്രമേള 24 മുതൽ 28 വരെ
10:02 PM Feb 05, 2023 | Deepika.com