ഇരിട്ടി: മാക്കൂട്ടം ചുരംപാതയിലെ വനമേഖലയിൽ മാലിന്യം തള്ളുന്നതിനിടെ വീണ്ടും വാഹനം പിടികൂടി. കുടക് ബ്രഹ്മഗിരി സങ്കേതം വനപാലകരും ബെട്ടോളി പഞ്ചായത്ത് അധികൃതരും ചേർന്നാണ് കേരള രജിസ്ട്രേഷനിലുള്ള വാഹനം മാലിന്യമടക്കം പിടികൂടിയത്. ഇവരിൽനിന്ന് എട്ടായിരം രൂപ പിഴയീടാക്കി.
മാക്കൂട്ടം വനമേഖലയിൽ മാലിന്യം തള്ളുന്നതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ ആന്ധ്രാപ്രദേശ്, കേരള രജിസ്ട്രേഷനിലുള്ള ലോറികൾ വനപാലകർ പിടികൂടിയിരുന്നു. ഇതിൽ ആന്ധ്രാ രജിസ്ട്രേഷൻ ലോറി കസ്റ്റഡിയിലെടുക്കുകയും അതിലുണ്ടായിരുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തു. കേരള രജിസ്ട്രേഷൻ വാഹനത്തിന് പതിനായിരം രൂപ പിഴയീടാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇന്നലെ വീണ്ടും മാലിന്യം തള്ളുന്നതിനിടെ വാഹനം പിടികൂടിയത്. കർണാടകയിലേക്ക് പോകുന്ന ഒഴിഞ്ഞ വാഹനങ്ങളിലാണ് പ്ലാസ്റ്റിക്കുകൾ അടക്കമുള്ള മാലിന്യങ്ങൾ ചെറിയ തുകയ്ക്ക് കയറ്റിവിടുന്നത്.
മാലിന്യ നിക്ഷേപത്തിനെതിനെതിരേ പരാതി ഉയരുകയും കർണാടക മാധ്യമങ്ങളിൽ വലിയ വാർത്തയാകുകയും ചെയ്തിരുന്നു. വരുംദിവസങ്ങളിലും കർശന പരിശോധന മേഖലയിൽ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
മാക്കൂട്ടം വനമേഖലയിൽ മാലിന്യം തള്ളുന്നതിനിടെ വാഹനം പിടികൂടി
12:41 AM Feb 05, 2023 | Deepika.com