കണ്ണൂര്: ആശുപത്രിയിലേക്കുള്ള വഴിമധ്യേ കാറിനു തീപിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ച സംഭവത്തിൽ തീ ആളിപ്പടരാൻ കാരണമായതിന്റെ യഥാർത്ഥ കാരണം പുറത്തുവരണമെന്ന് കുടുംബം.
കാറിൽ പെട്രോൾ സൂക്ഷിച്ചിരുന്നില്ല. ഉണ്ടായിരുന്നത് കുടിവെള്ളം മാത്രമാണെന്നും മരിച്ച റീഷയുടെ അച്ഛൻ വിശ്വനാഥൻ പറഞ്ഞു. രണ്ട് കുപ്പിയിൽ കുടിവെള്ളമുണ്ടായിരുന്നു. മകൾ പ്രസവത്തിന് പോകുന്നതുകൊണ്ട് അത്യാവശ്യം വേണ്ടുന്ന വസ്ത്രങ്ങളും വണ്ടിയിൽ സൂക്ഷിച്ചിരുന്നു.
അല്ലാതെ വാഹനത്തിൽ വേറൊന്നും സൂക്ഷിച്ചിരുന്നില്ലെന്നും വരുന്ന വഴിക്ക് നിരവധി പെട്രോൾ പന്പുകൾ ഉണ്ടെന്നിരിക്കെ പെട്രോൾ വാങ്ങി സൂക്ഷിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കാറിൽനിന്ന് ഭാഗികമായി കത്തിയ ഒരു കുപ്പിയും മറ്റൊരു കുപ്പിയുടെ അവശിഷ്ടങ്ങളുമാണ് ഫോറൻസിക് വിഭാഗത്തിന് ലഭിച്ചത്. ഇതു രാസപരിശോധനയ്ക്കായി അയച്ചിരിക്കുകയാണെന്നും ഏഴു ദിവസത്തിനുള്ളിൽ പരിശോധനാഫലം വരുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. മോട്ടോർ വാഹന വകുപ്പും ഫോറൻസിക് വിഭാഗവും സംയുക്തമായാണ് പരിശോധന നടത്തിയത്.
മോട്ടോർ വാഹനവകുപ്പിന്റെ വിശദീകരണം
കണ്ണൂരിൽ കഴിഞ്ഞദിവസം നടന്ന ദാരുണമായ അപകടത്തിന്റെ കാരണത്തെക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് ഉൾപ്പെടെയുള്ള ഏജൻസികൾ വിശദമായ പരിശോധന നടത്തിവരികയാണ്. വാഹനത്തിനുള്ളിൽ പെട്ടെന്ന് തീയാളാനുള്ള കാരണങ്ങളെക്കുറിച്ച് പലയിടത്തും അഭ്യൂഹങ്ങൾ പ്രചരിക്കുന്നതായി കാണുന്നു.
കാറിൽ പെട്രോൾ സൂക്ഷിച്ചിരുന്നുവെന്നും അതാണു തീ ആളിപ്പടരാൻ കാരണമെന്നുമുള്ള നിഗമനം മോട്ടോർ വാഹന വകുപ്പ് നടത്തിയിട്ടില്ല. മോട്ടോർ വാഹന വകുപ്പ്, ഫോറൻസിക്, പോലീസ് ഉൾപ്പെടെയുള്ള ഏജൻസികളുടെ അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് മാത്രമേ അപകടകാരണവും വാഹനത്തിനുള്ളിൽ തീ പടരാനുള്ള കാരണവും കണ്ടുപിടിക്കാൻ കഴിയുകയുള്ളൂവെന്നും മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കി.
സമഗ്ര അന്വേഷണം വേണം: കെ. സുധാകരൻ
കണ്ണൂർ: കണ്ണൂരിൽ കാർ കത്തി ഗർഭിണിയും ഭർത്താവും മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി ദുരൂഹതകൾ നീക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. മരിച്ചവരുടെ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കാറിൽ പെട്രോൾ സൂക്ഷിച്ചിരുന്നുവെന്ന തരത്തിൽ പ്രചരിച്ച മാധ്യമവാർത്തകൾ വസ്തുതാവിരുദ്ധമാണ്. കാറിൽ പെട്രോൾ ഉണ്ടായിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. യന്ത്രത്തകരാറാണ് കാർ കത്താൻ കാരണമെന്നാണ് സാങ്കേതികവിദഗ്ധരുടെ അഭിപ്രായമെന്നും സുധാകരൻ പറഞ്ഞു.
കാർ കത്തി ദന്പതികൾ മരിച്ച സംഭവം; കാറിൽ ഇന്ധനം സൂക്ഷിച്ചിട്ടില്ലെന്ന് റീഷയുടെ പിതാവ്
12:41 AM Feb 05, 2023 | Deepika.com