മൂവാറ്റുപുഴ: അങ്കമാലി-ശബരി റെയിൽപാത നിർമാണത്തിന് കേന്ദ്ര ബജറ്റിൽ നൂറു കോടി വകയിരുത്തിയത് കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണെന്ന് അങ്കമാലി-ശബരി റെയിൽവേ സംയുക്ത സമിതി കണ്‍വീനറും മുൻ എംഎൽഎയുമായ ബാബു പോൾ.
അങ്കമാലി-ശബരി റെയിൽ പാത നിർമാണത്തിന് കേന്ദ്ര ബജറ്റിൽ 100 കോടി വകയിരുത്തിയതോടെ 2019ൽ കേന്ദ്ര സർക്കാർ മരവിപ്പിച്ച പദ്ധതി പുനരാരംഭിയ്ക്കാൻ വഴിയൊരുക്കും. പദ്ധതിയുടെ ആകെ ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കുന്നതിന് എൽഡിഎഫ് സർക്കാർ സന്നദ്ധത അറിയിക്കുകയും റെയിൽവേ ബോർഡ് നിർദേശിച്ച പ്രകാരം വന്ദേഭാരത് ട്രെയിൻ ഓടിക്കുന്നതിനു കഴിയും വിധം റിവൈസ്ഡ് എസ്റ്റിമേറ്റ് തയാറാക്കി നൽക്കുകയും ചെയ്തതാണ് പദ്ധതി പുനരാരംഭിക്കുവാൻ വഴിയൊരിക്കിയത്.
സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള ഇടപെടലും ശബരി റെയിൽ ആക്ഷൻ കൗണ്‍സിൽ നടത്തിവന്ന നിരന്തര സമ്മർദവും ക്യാന്പയിനുകളുമാണ് കേന്ദ്ര സർക്കാർ മരവിപ്പിച്ച പദ്ധതി പുനരാരംഭിക്കുവാൻ ഇടയാക്കിയതെന്ന് ബാബു പോൾ പറഞ്ഞു.
കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ കിഫ്ബിയിൽ രണ്ടായിരം കോടി വകയിരുത്തിയിട്ടുള്ളതാണ്.
കേന്ദ്രത്തിന്റെ നൂറു കോടിയോടൊപ്പം സംസ്ഥാന വിഹിതമായി നൂറു കോടി രൂപ കൂടി ഈ സാന്പത്തിക വർഷം ലഭ്യമാകുന്നതോടെ ഓടയ്ക്കാലി റെയിൽവേ സ്റ്റേഷൻ വരെയുള്ള സ്ഥലമുടമകൾക്ക് ഏറ്റെടുക്കുന്ന ഭൂമിയുടെ വിലയായ 86 കോടി നൽകുന്നതിനും ഈ മേഖലയിൽ നിർമാണം ആരംഭിക്കുന്നതിനും സാധിക്കുമെന്നും ബാബു പോൾ പറഞ്ഞു.
നൂറു കോടി വകയിരുത്തിയത് കൂട്ടായ പ്രവർത്തനത്തിന്റെ വിജയമെന്ന്
12:33 AM Feb 05, 2023 | Deepika.com