വൈപ്പിൻ: നിയമ വിരുദ്ധമായി കടലിൽനിന്നും ചെറു മത്സ്യങ്ങളെ പിടികൂടി മുനമ്പം ഹാർബറിൽ എത്തിച്ച രണ്ടു മത്സ്യബന്ധന ബോട്ടുകളെ ഫിഷറീസ് -മറൈൻ എൻഫോഴ്സ്മെന്റ് പട്രോളിംഗ് സംഘം പിടികൂടി. മുനമ്പം പ്രധാനഹാർബർ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന ഗോഡ്സ് വേ-2, കിംഗ്സൺ എന്നീ ബോട്ടുകളാണ് പിടിയിലായത്.
സർക്കാർ ഉത്തരവ് പ്രകാരം വേണ്ട മിനിമം ലീഗൽ സൈസ്( 10 സെന്റീ മീറ്റർ) വലുപ്പം ഇല്ലാത്ത 3000 കിലോ കിളിമീൻ ഗോഡ്സ് വേ എന്ന ബോട്ടിൽ നിന്നും 8100 കിലോ കിംഗ്സൺ എന്ന ബോട്ടിൽ നിന്നും കണ്ടെടുത്തു. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ തിരികെ കടലിലേക്ക് തന്നെ വാരിക്കളഞ്ഞു. രണ്ടു ബോട്ടിനും കൂടി പിഴയിനത്തിൽ അഞ്ചുലക്ഷം രൂപയും വലിയ മത്സ്യങ്ങൾ കണ്ടുകെട്ടി ലേലം ചെയ്ത വിറ്റവകയിൽ 1,85,995 രൂപയുമടക്കം 6,85,995 രൂപ സർക്കാരിലേക്ക് അടപ്പിച്ചു.
വൈപ്പിൻ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ പി. അനീഷ്, മറൈൻ എൻഫോഴ്സ്മെന്റ് എസ്ഐമാരായ സംഗീത് ജോബ്, വി. ജയേഷ്, ഹെഡ് ഗാർഡ് രാഗേഷ്, റെസ്ക്യൂ ഗാർഡുമാരായ ഷെല്ലൻ, പ്രസാദ്, ഉദയരാജ്, സജീഷ് എന്നിവരടങ്ങുന്ന സംഘമാണ് ബോട്ടുകൾ കസ്റ്റഡിയിൽ എടുത്തത്. ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടർ എസ്. ജയശ്രീ തുടർനടപടികൾ സ്വീകരിച്ചു.
മുനമ്പത്ത് രണ്ട് ബോട്ടുകൾ പിടിയിൽ
12:31 AM Feb 05, 2023 | Deepika.com