ചിറ്റൂർ: കേരളാ വാട്ടർ അഥോറിറ്റിയുടെ കൂടിവെള്ള പന്പിംഗ് സ്റ്റേഷനു സമീപത്ത് തടയണയിൽ കുളിക്കടവ് നിർമിക്കുന്നത് നിർത്തിവെയ്ക്കണമെന്ന് ചിറ്റൂർ-തത്തമംഗലം നഗരസഭാ കൗണ്‍സിലർ പരാതിയുമായി രംഗത്ത്. കൗണ്‍സിലർ ബാബുവാണ് കുടിവെള്ളം മലിനമാവും എന്ന കാരണം ഉന്നയിച്ച് നഗരസഭ കൗണ്‍സിൽ യോഗത്തിൽ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മന്ത്രിക്കും ജില്ലാ കളക്ടർക്ക് പരാതി നൽകുവാനും ശ്രമം തുടങ്ങി. നഗരസഭ പ്രദേശങ്ങളിൽ ആയിരക്കണക്കിനു കുടുംബങ്ങൾ ജല അഥോറിറ്റിയുടെ കുടിവെള്ള ഉപഭോക്താക്കളാണ്. ആര്യന്പള്ളം തടയണയിൽ നിന്നുമാണ് വെള്ളം പന്പ് ചെയ്ത് ശുദ്ധീകരിച്ച് വിതരണം നടത്തിവരുന്നത്. ഈ തടയണയിലാണ് നഗരസഭ ലക്ഷങ്ങൾ മുടക്കി സമീപ വാസികൾക്ക് കുളിക്കാനും വസ്ത്ര ശുചീകരണത്തിനുമായി കുളിക്കടവ് നിർമ്മിച്ചു വരുന്നത്. സോപ്പു വെളളവും, അലക്കു മാലിന്യങ്ങളും ജലസംഭരണി ജലത്തിൽ കലർന്ന് ഉപഭോക്താക്കളിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവും. ഈ സ്ഥലത്ത് വർഷങ്ങൾക്കുമുൻപാണ് ശുദ്ധീകരണശാല തുടങ്ങിയിരിക്കുന്നത്.
കുളിക്കടവ് നിർമാണം പൂർത്തിയായാൽ നാൽക്കാലികൾ വരെ എത്തുന്നതോടെ ചാണകവും ജലത്തിൽ കലരും. ഇത്തരം വിഷയങ്ങൾ കൗണ്‍സിൽ യോഗത്തിൽ പരാതി അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്തതു മൂലമാണ് മന്ത്രിക്കും കളക്ടർക്കും പരാതി നൽകുന്നതെന്നും കൗണ്‍സിലർ ബാബു അറിയിച്ചു.
ആര്യന്പള്ളം തടയണയിൽ കുളിക്കടവ് നിർമിക്കുന്നത് നിർത്തണമെന്ന് ആവശ്യം
12:25 AM Feb 05, 2023 | Deepika.com