പാലക്കാട് : വന്യമൃഗശല്യത്തിൽ കൃഷിനാശവും ജീവഹാനിയും ഉണ്ടാകുന്നത് വർധിച്ച സാഹചര്യത്തിൽ നിയമനടപടിക്ക് ഒരുങ്ങി വന്യജീവി പ്രതിരോധ സമിതി.
വന്യജീവികളുടെ കസ്റ്റോഡിയനായ യൂണിയൻ സർക്കാരിനെ കക്ഷിചേർത്ത് നിയമനടപടി ആരംഭിക്കുമെന്ന് സമിതി രക്ഷാധികാരി പി.എ. ഗോകുൽദാസ് പറഞ്ഞു.
ഇന്നലെ പുലർച്ചെ കാട്ടാനകൾ ആക്രമിച്ചു കൊന്ന പശുവിന്റെ ഉടമ കുഞ്ഞമ്മ തോമസിന് 65,000 രൂപ നഷ്ടപരിഹാരം അനുവദിപ്പിക്കാൻ ഡിഎഫ്ഒയുമായി നടത്തിയ ചർച്ചയിലൂടെ സാധി ച്ചു.
60,000 രൂപയുടെ ചെക്ക് ഉടനെ നല്കി. ബാക്കി 5,000 ഉടനെ വനംവകുപ്പ് നല്കും.
ആനയിറങ്ങിയത് വിളിച്ചറിയിച്ചപ്പോൾ ആന റോഡ് മുറിച്ചുകടക്കില്ലെന്ന വിചിത്ര മറുപടിയാണ് ദ്രുതപ്രതികരണസേനയിൽ നിന്ന് ലഭിച്ചത്.
ഒരുകുടുംബത്തിന്റെ വരുമാന മാർഗമാണ് ആർആർടിയുടെ അശ്രദ്ധയിൽ ഇല്ലാതായത്.
അക്രമസ്വഭാവം കാണിക്കുന്ന ആനകളെ അടിയന്തരമായി കാടുകയറ്റണം, മെഷ് ഫെൻസ് നടപ്പാക്കുക, നഷ്ടപരിഹാര കുടിശിക അടിയന്തിരമായി വിതരണം ചെയ്യുക, നഷ്ടപരിഹാരം വർധിപ്പിക്കുക, കുരങ്ങിനെയും മയിലിനെയും കാട്ടുപന്നിയെയും ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് തുടർസമരത്തിനൊരുങ്ങുകയാണ് പ്രതിരോധസമിതി.
വന്യമൃഗശല്യം; നിയമനടപടിക്ക് ഒരുങ്ങി പ്രതിരോധസമിതി
12:23 AM Feb 05, 2023 | Deepika.com