ഏറ്റുമാനൂർ: കഴിഞ്ഞദിവസമവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ ഏറ്റുമാനൂരിന് നിരവധി പദ്ധതികൾ പ്രഖ്യാപിച്ചത് ജനങ്ങൾക്ക് ആശ്വാസമായി. കാത്തിരുന്ന പലപദ്ധതികളും ലഭിച്ചതുമില്ല. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷൻ യാഥാർഥ്യമാകുന്നതാണ് ഇതിൽ പ്രധാനം. ഏറ്റുമാനൂരിലെ സർക്കാർ ഓഫീസുകളെല്ലാം ഒരു കുടക്കീഴിലാകുന്നത് ജനങ്ങൾക്ക് ഏറെ സൗകര്യപ്രദമാകും. സിവിൽസ്റ്റേഷന്റെ ആദ്യഘട്ടത്തിനായി 15 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. രണ്ടാംഘട്ടത്തിന് 16 കോടി രൂപ ബജറ്റിൽ വകയിരുത്തുകയും ചെയ്തിട്ടുണ്ട്.
പുറംബണ്ട് ശക്തിപ്പെടുത്തും;
കർഷകർക്ക് ആശ്വാസം
പടിഞ്ഞാറൻ മേഖലയിലെ പാടശേഖരങ്ങളുടെ പുറംബണ്ട് ശക്തിപ്പെടുത്തണമെന്നത് പതിറ്റാണ്ടുക ളായുള്ള ആവശ്യമായിരുന്നു. നീണ്ടൂർ, ആർപ്പൂക്കര, അയ്മനം, കുമരകം പഞ്ചായത്തുകളിലെ പാടശേഖരങ്ങളുടെ പുറംബണ്ട് ശക്തിപ്പെടുത്താനാണ് തുക വകയിരുത്തിയിരിക്കുന്നത്. വർഷകാലത്ത് ബണ്ട് തകർന്ന് കൃഷിനശിക്കുന്ന ദുര്യോഗത്തിൽനിന്ന് കർഷകർക്ക് മോചനമാകും.
ബൈപാസ് റോഡിന് തുക
പട്ടിത്താനം-മണർകാട് ബൈപാസ് റോഡിന്റെ പട്ടിത്താനം മുതൽ പൂവത്തുംമൂട് വരെ അരികുചാൽ, ഓട, നടപ്പാത എന്നിവ നിർമിക്കുന്നതിന് 5.50 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ നവംബറിൽ പൂർത്തിയാക്കിയ മൂന്നാം റീച്ചിൽപെടുന്ന പട്ടിത്താനം-പാറകണ്ടം ഭാഗത്തിനും അവിടെനിന്ന് പൂവത്തുംമൂടു പാലം വരെയുള്ള രണ്ടാം റീച്ചിൽപെടുന്ന ഭാഗത്തുമാണ് ഈ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
ഫ്ലൈഓവർ ഇല്ല
ഏറ്റുമാനൂർ-പൂഞ്ഞാർ സംസ്ഥാനപാതയെ മറികടക്കുന്ന പാറക്കണ്ടത്ത് ബൈപാസ് റോഡിന് ഫ്ലൈഓവർ നിർമിക്കാൻ ഈ വർഷം ബജറ്റിൽ തുക വകയിരുത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. ഇവിടെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചെങ്കിലും പ്രധാനറോഡിലെ തിരക്ക് ഒഴിവാക്കാൻ അത് മതിയാകില്ല. വരും വർഷം ഫ്ലൈഓവർ വരുമെന്നാണ് പ്രതീക്ഷ.
ഫയർ സ്റ്റേഷന് കാത്തിരിക്കണം
ഏറ്റുമാനൂരിൽ ഫയർ സ്റ്റേഷൻ എന്നത് അടിയന്തരാവശ്യം എന്നനിലയിൽ കാത്തിരുന്നതാണ്. അതുണ്ടായില്ല. ഇനിയും കാത്തിരിക്കണം. ഏറ്റുമാനൂരിലോ പരിസര പ്രദേശങ്ങളിലോ തീപിടുത്തമോ അപകടമോ ഉണ്ടായാൽ കോട്ടയം, പാല, കടുത്തുരുത്തി എന്നിവിടങ്ങളിൽനിന്ന് ഫയർ എൻജിൻ എത്തുന്നത് താമസമുണ്ടാക്കുകയും ദുരന്തത്തിന്റെ ആഘാതം വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഏറ്റുമാനൂർ താലൂക്കിന് ഇനിയും
എത്രനാൾ?
ജനങ്ങളിൽ നിന്നുയരുന്ന ന്യായമായ ചോദ്യം. നാലു പതിറ്റാണ്ടിലേറെയായി സജീവമായി നിൽക്കുന്ന വിഷയമാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും ഇപ്പോഴും ചില പ്രതീക്ഷകളൊക്കെ നൽകിയിരുനു. പക്ഷേ തടസങ്ങൾ നീങ്ങുന്നില്ല. താലൂക്ക് യാഥാർഥ്യമാകുന്നില്ല.
സമഗ്രവികസനം മുന്നിൽക്കണ്ടുള്ള
പദ്ധതികൾ: വി.എൻ. വാസവൻ
ഏറ്റുമാനൂർ: ഏറ്റുമാനൂരിന്റെ സമഗ്രവികസനം മുന്നിൽക്കണ്ടുള്ള പദ്ധതികളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ. നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്കൊപ്പം പുതിയ പദ്ധതികൾകൂടി എത്തുമ്പോൾ മണ്ഡലത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിൽ ഏറെ മുന്നേറാൻ സാധിക്കും. ടൂറിസം മേഖലയിൽ മികച്ച വികസന പദ്ധതികൾ എത്താനും ബജറ്റിൽ ഉൾപ്പെടുത്തിയ ടൂറിസം ഇടനാഴിയിലൂടെ സാധിക്കും. തുക അനുവദിച്ചിരിക്കുന്ന പദ്ധതികൾക്കു പുറമേ ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും കുതിപ്പിന് ഉതകുന്ന പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ബജറ്റിൽ ഏറ്റുമാനൂരിന് പരിഗണനയും അവഗണനയും
11:26 PM Feb 04, 2023 | Deepika.com