ആർപ്പൂക്കര: കൃഷിയിടത്തിൽ കമിതാക്കളുടെ അതിരുവിട്ട പെരുമാറ്റം ചോദ്യം ചെയ്ത കൃഷിക്കാരനെ കമിതാക്കൾ സംഘം ചേർന്നു ക്രൂരമായി മർദിച്ചതായി ആരോപണം. ഹെൽമറ്റിനു തലയ്ക്കടിയേറ്റ കർഷകൻ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ആർപ്പൂക്കര വില്ലൂന്നി പഴൂപ്പറന്പിൽ ഷണ്മുഖനാണു ക്രൂരമായ മർദനമേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ആർപ്പൂക്കര അൽഫോൻസാ ഭവനുസമീപം കൃഷിസ്ഥലം പാട്ടത്തിനെടുത്ത് വാഴക്കൃഷി നടത്തിവരികയാണ് ഷൺമുഖൻ. കഴിഞ്ഞദിവസം വാഴത്തോട്ടത്തിൽ എത്തുന്പോൾ കമിതാക്കളുടെ അതിരുവിട്ട പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടു. ഷണ്മുഖൻ ഇവരെ വാഴത്തോട്ടത്തിൽനിന്ന് ഇറക്കിവിടാൻ ശ്രമിച്ചതിനെത്തുടർന്ന് യുവാവ് ഇയാളെ പിടിച്ചുതള്ളുകയും മർദിക്കുകയും ചെയ്തിരുന്നതായി പറയുന്നു. ഇതിന്റെ തുടർച്ചയായി വെള്ളിയാഴ്ച വൈകുന്നേരം യുവാവ് സുഹൃത്തുക്കളുമായി സംഘടിച്ചെത്തി ഷണ്മുഖനെ ഹെൽമറ്റ് ഉപയോഗിച്ച് മർദിച്ച് അവശനാക്കുകയായിരുന്നു.
സ്ഥലത്ത് വിദ്യാർഥികൾ ഉൾപ്പെടെ കഞ്ചാവ് ഉപയോഗിക്കുന്നവരുടെ കേന്ദ്രമാണെന്നു നാട്ടുകാർ പറയുന്നു. ഗാന്ധിനഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൃഷിയിടത്തിൽ കമിതാക്കളുടെ അതിരുവിട്ട പെരുമാറ്റം ചോദ്യംചെയ്ത കർഷകനെ സംഘംചേർന്ന് മർദിച്ചതായി പരാതി
11:26 PM Feb 04, 2023 | Deepika.com