ഏന്തയാർ: പ്രളയബാധിത മേഖലയിലെ ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബജറ്റിൽ നിരാശ മാത്രം ബാക്കി. 2021 ഒക്ടോബർ 16ന് ഉണ്ടായ മഹാപ്രളയത്തിൽ തകർന്ന ഏന്തയാർ ഈസ്റ്റ് പാലത്തിനും കൊക്കയാർ പാലത്തിനും ബജറ്റിൽ തുക വകകൊള്ളിച്ചിട്ടില്ല.
കോട്ടയം - ഇടുക്കി ജില്ലകളെയും കൂട്ടിക്കല്‍ - കൊക്കയാര്‍ പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന ഏന്തയാര്‍ ഈസ്റ്റ്പാലം, കൊക്കയാര്‍ - വെംബ്ലി റോഡിലെ കൊക്കയാര്‍ പാലം എന്നിവയാണ് പ്രളയത്തില്‍ ഒലിച്ചുപോയത്. നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടുപോയ ഈ പ്രദേശത്ത് താത്കാലിക സംവിധാനം പോലും ഒരുക്കാന്‍ സര്‍ക്കാരോ പ്രാദേശിക ഭരണകൂടങ്ങളോ തയാറായില്ല. പിന്നീട് പ്രദേശവാസികൾ സ്വന്തം നിലയിൽ പണം കണ്ടെത്തി രണ്ടിടത്തും താത്കാലിക പാലം നിർമിക്കുകയായിരുന്നു.
ആശ്രയം ടാക്സി
വാഹനങ്ങൾ
ഏന്തയാർ ഈസ്റ്റ് പാലം തകർന്നതോടെ മേഖലയിലേക്കുള്ള പൊതുഗതാഗതം പൂർണമായും നിലച്ചു. സ്കൂൾ വിദ്യാർഥികളടക്കം ഇപ്പോൾ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ്. ഓട്ടോറിക്ഷകളെയോ ടാക്സി വാഹനങ്ങളെയോ ആണ് പ്രദേശത്തെ വിദ്യാർഥികൾ ആശ്രയിക്കുന്നത്. തങ്ങളുടെ പ്രശ്നത്തിന് അധികാരികൾ പരിഹാരം കാണാതായതോടെ പ്രദേശവാസികളുടെ നേതൃത്വത്തിൽ ജനകീയ സമരസമിതി രൂപീകരിച്ച് പ്രതിഷേധ പരിപാടികളും ആരംഭിച്ചു.
ജനങ്ങള്‍ ഒറ്റക്കെട്ടായിനിന്നു സമരങ്ങള്‍ നടത്തിയെങ്കിലും കാലക്രമേണ അതിൽ രാഷ്ട്രീയ ഇടപെടലുകളുണ്ടാക്കി സമരങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കങ്ങളും നടന്നു. പ്രളയത്തിന്റെ ഒന്നാം വാർഷികത്തിൽ ഏന്തയാറ്റിൽ ജനകീയസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്താന്‍ തീരുമാനിച്ചതോടെ രാഷ്ട്രീയ ഇടപെടലുകൾ ശക്തമാവുകയും പാലത്തിനു പണം അനുവദിച്ചതായി പ്രഖ്യാപനവുമായി ചിലര്‍ രംഗത്തു വരികയും ചെയ്തു.
സർക്കാർ കാണിച്ചത് വഞ്ചന
സംസ്ഥാന ബജറ്റിൽ പ്രളയബാധിത മേഖലയെ സർക്കാർ അവഗണിച്ചതായും ശക്തമായ സമര പരിപാടികളുമായി ജനകീയ കൂട്ടായ്മ മുന്നോട്ടു പോകും. ദേശീയപാത ഉപരോധം, സെക്രട്ടേറിയറ്റ് ഉപരോധം, പീരുമേട് എംഎൽഎയുടെ വീട്ടുപടിക്കൽ ഉപരോധം തുടങ്ങി ശക്തമായ സമരപരിപാടികളാണ് വരും ദിവസങ്ങളിൽ നടക്കാൻ പോകുന്നത്. പാലങ്ങൾ പുനർ നിർമിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ജോസഫ് ജേക്കബ്
(ജനകീയ കൂട്ടായ്മ ചെയർമാൻ).
കഴിഞ്ഞ തവണ ടോക്കണ്‍,
ഇത്തവണ അതുമില്ല
സമിതി കണ്‍വീനര്‍കൂടിയായ വനിത ജനപ്രതിനിധി 15 ദിവസത്തിനുള്ളില്‍ പാലത്തിനു ഫണ്ട് അനുവദിക്കുമെന്നറിയിച്ച് സമരത്തില്‍നിന്നു പിന്മാറുകയും രേഖാമൂലം ഉറപ്പു നല്‍കുകയും ചെയ്തു. എന്നാൽ ഇത് കഴിഞ്ഞ് അഞ്ചുമാസം പിന്നിട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ല.
ആറു കോടി രൂപ അനുവദിച്ചെന്നായിരുന്നു ആദ്യ പ്രഖ്യാപനം. പിന്നീടത് 4.67 കോടിയായി മാറി. കഴിഞ്ഞ ബജറ്റില്‍ പദ്ധതിക്ക് ടോക്കണ്‍ അനുവദിച്ചെങ്കിൽ ഇത്തവണ അതുപോലും ഉണ്ടായില്ല. കഴിഞ്ഞതവണ ബജറ്റിൽ തുക അനുവദിച്ചെന്ന രാഷ്ട്രീയക്കാരുടെ കള്ളം പൊളിഞ്ഞെങ്കിലും ഇത്തവണത്തെ ബജറ്റിൽ തുക അനുവദിക്കുമെന്ന പ്രതീക്ഷയായിരുന്നു പ്രദേശവാസികൾക്കുള്ളത്. ഓരോ ഉദ്ഘാടനത്തിനും മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികൾ പ്രളയബാധിത മേഖലയെ പുനരുദ്ധരിക്കാൻ നിരവധി പ്രവർത്തനങ്ങൾ നടത്തിയെന്ന് പറയുമ്പോഴും ജനങ്ങളുടെ അടിസ്ഥാന സൗകര്യമായ റോഡും പാലവും പോലും 17 മാസം പിന്നിട്ടിട്ടും നവീകരിക്കാനാകാത്തത് മേഖലയിൽ കടുത്ത പ്രതിഷേധത്തിടയാക്കിയിട്ടുണ്ട്.
സംസ്ഥാന ബജറ്റിൽ പ്രളയബാധിത മേഖലയെ തള്ളി
11:15 PM Feb 04, 2023 | Deepika.com