വെച്ചൂർ: നിർമാണം മുടങ്ങിയ അഞ്ചുമന പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനായി പാലത്തിന്റെ സമീപ റോഡിനായി സ്ഥലം വിട്ടു നൽകാൻ സ്ഥല ഉടമ രേഖകളുമായെത്തിയിട്ട് ഏറ്റുവാങ്ങാൻ താലൂക്ക് ഓഫീസ് അധികൃതർ എത്തിയില്ല.
നിർമാണം നിലച്ച വെച്ചൂർഅഞ്ചുമന പാലത്തിന്റെ സമീപത്തു താമസിക്കുന്ന വള്ളുവേലി പ്രേമയുടെ ഉടമസ്ഥതയിലുള്ള സ്ഥലം സ്ഥല ഉടമയുടെ അനുവാദം വാങ്ങാതെ സമീപറോഡു തീർക്കാനാണ് അധികൃതർ ശ്രമിച്ചത്. നിയമാനുസൃതമായി സ്ഥലം ഏറ്റെടുക്കാതെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനെതിരെ സ്ഥല ഉടമ കോടതിയേയും സമീപിച്ചിരുന്നു. നിയമാനുസൃതം സ്ഥലം ഏറ്റെടുത്താൽ സ്ഥലത്തിന് ഉടമയ്ക്ക് നഷ്ടപരിഹാരവും ലഭിക്കുമായിരുന്നു. പണി നിലച്ചതോടെ വെച്ചൂർ ഔട്ട് പോസ്റ്റിന് സ്ഥലം സൗജന്യമായി വിട്ടു നൽകിയ കുടുംബത്തിനെതിരെ അപവാദ പ്രചരണവും നടന്നിരുന്നു. 2020 ഒക്ടോബർ 22ന് ആരംഭിച്ച പാലം നിർമാണം 2021 ഒക്ടോബർ 21ന് പാലം പൂർത്തിയാക്കുമെന്നായിരുന്നു കരാർ. പാലം നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും സമീപ റോഡ് തീർക്കാൻ കഴിയാത്തത് അപകടങ്ങൾക്കും ഗതാഗത കുരുക്കിനുമിടയാക്കിയിരുന്നു. ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈല കുമാറുമായി ഇക്കാര്യം സംസാരിച്ച ശേഷമാണ് സ്ഥലം വിട്ടു നൽകാൻ പ്രേമ തയ്യാറായത്. പഞ്ചായത്ത് പ്രസിഡന്റ് വിവരമറിയിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ 11ന് പഞ്ചായത്തിൽ നടക്കുന്ന യോഗത്തിൽ സമ്മതപത്രം ഏറ്റുവാങ്ങാമെന്ന് താലൂക്ക് അധികൃതരും സമ്മതിച്ചിരുന്നു. എന്നാൽ ഇന്നലെ രാവിലെ യോഗത്തിനെത്താൻ കഴിയില്ലെന്ന് താലൂക്ക് അധികൃതർ സ്ഥല ഉടമയെ അറിയിച്ചു.
വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിൽ മാത്രമേ സമ്മതപത്രം കൈമാറുവെന്ന സ്ഥല ഉടമയുടെ തീരുമാനത്തോട് എം എൽ എയ്ക്കുള്ള വിയോജിപ്പാണ് താലൂക്ക് അധികൃതരുടെ പിൻമാറ്റത്തിന് കാരണമെന്ന്പ്രദേശവാസികൾ ആരോപിക്കുന്നു.
സമീപ റോഡ് സ്ഥലം ഏറ്റെടുക്കാനുള്ള സമ്മതപത്രം സ്വീകരിക്കാൻ താലുക്ക് അധികൃതർ എത്തിയില്ല
10:56 PM Feb 04, 2023 | Deepika.com