അമ്പലപ്പുഴ: അനധികൃതമായി നീണ്ട അവധിയെടുത്ത് ജോലിക്ക് ഹാജരാകാതിരുന്ന ജീവനക്കാരന് അവധിയെടുത്ത ദിവസങ്ങളിലെ ശമ്പളം നൽകാൻ നൽകിയ നിർദേശം വിവാദത്തിൽ. പിന്നിൽ ഭരണകക്ഷി യൂണിയന്റെ ഇടപെടലെന്ന് ആക്ഷേപം.
തകഴി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർക്ക് അവധിയെടുത്ത ഒരു മാസത്തെ ശമ്പളം നൽകാനാണ് ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശം നൽകിയിരിക്കുന്നത്. ഹെൽത്ത് ഇൻസ്പെക്ടർ ഡിസംബർ അഞ്ചു മുതൽ അനുവാദമില്ലാതെ നീണ്ട അവധിയിൽ പ്രവേശിക്കുകയായിരുന്നു.തുടർന്ന് ഇദ്ദേഹത്തെ ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണ വിധേയമായി സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
അവധി അനുവദിച്ച് ലഭിക്കാതിരുന്നിട്ടും അനധികൃതമായി ഹാജരാകാതിരിക്കുന്നതായും മെഡിക്കൽ ഓഫീസർ അറിയിച്ചതിനെത്തുടർന്ന് ഗുരുതരമായ കുറ്റകൃത്യങ്ങൾക്കുള്ള അച്ചടക്ക നടപടി സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് ശിപാർശ നൽകിയിരിക്കുകയാണ്. എന്നാൽ ഈ അന്വേഷണം പൂർത്തിയാകുന്നതിനുമുൻപ് അവധിയെടുത്ത ദിവസങ്ങളിലെ ശമ്പളം അടിയന്തിരമായി നൽകാൻ നടപടി സ്വീകരിക്കണമെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസർ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർക്ക് രേഖാമൂലം നിർദേശം നൽകിയിരിക്കുന്നത്.
ഏതു തരം അവധിയാണെന്ന് തീരുമാനിക്കേണ്ടത് ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസാണ്. ഇതിൽ തീരുമാനമാകുന്നതിന് മുൻപാണ് നിലവിലുള്ള സർവീസ് നിയമങ്ങൾ കാറ്റിൽപ്പറത്തി ഇദ്ദേഹത്തിന് ശമ്പളം നൽകാൻ ഉത്തരവിറക്കിയിരിക്കുന്നത്. ഭരണ കക്ഷി യൂണിയന്റെ ഇടപെടലിനെത്തുടർന്നാണ് ജില്ലാ മെഡിക്കൽ ഓഫീസർ ഈ ഉത്തരവിറക്കിയതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ജോലി ചെയ്യാത്ത ജീവനക്കാരന് ശമ്പളം നൽകണമെന്ന നിർദേശം വലിയ വിവാദമായിരിക്കുകയാണ്.
നീണ്ട അവധിയെടുത്ത ജീവനക്കാരന് അവധിയെടുത്ത ദിവസങ്ങളിലെ ശമ്പളം നൽകാൻ നൽകിയ നിർദേശം വിവാദത്തിൽ
10:44 PM Feb 04, 2023 | Deepika.com