തൊടുപുഴ: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രച്ചർ ഫണ്ടിൽ നിന്നു അനുവദിച്ച 13.7 കിലോമീറ്റർ ദൂരം വരുന്ന നെടുങ്കണ്ടം-പച്ചടി-മഞ്ഞപ്പാറ-മേലേചിന്നാർ റിവർവാലി റോഡിനു 19 കോടിയുടെ ഭരണാനുമതിയായതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണു സിആർഐഎഫ് റോഡുകളുടെ നടത്തിപ്പ് ചുമതല.
പദ്ധതിയുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കി നിർമാണം ആരംഭിക്കണമെന്ന് കഴിഞ്ഞ ദിവസം എംപി മന്ത്രി മുഹമ്മദ് റിയാസിനെ നേരിൽകണ്ട് ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്ത് 506.14 കോടി രൂപ 30 റോഡുകൾക്കായി അനുവദിച്ചതിൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ രണ്ടു റോഡുകളാണുള്ളത്. ഇതിൽ എറണാകുളം ജില്ലയിലെ കോതമംഗലം തൃക്കാരിയൂർആയക്കാട്-മുത്തംകുഴി-വേട്ടാന്പാറ റോഡിനു 16 കോടിയുടെ ഭരണാനുമതിയാണു ലഭിച്ചത്.
മികച്ച ഗുണനിലവാരത്തിൽ നിർമിക്കുന്ന റോഡുകൾ മലയോര ജില്ലയിലെ കാർഷിക-ടൂറിസം മേഖലയ്ക്കു മുതൽക്കൂട്ടാകുമെന്ന് എംപി അറിയിച്ചു.
ജില്ലയിലെ ദേശീയപാതകളുടെ നവീകരണ പ്രവർത്തനങ്ങൾ പുതിയ ഗ്രീൻഫീൽഡ് പാത, ബൈപാസുകൾ എന്നിവയുടെ നിർമാണവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നിരുന്നു.
നേര്യമംഗലം-കന്പിളികണ്ടം സിആർഐഎഫ് റോഡിന്റെ പനംകുട്ടി മുതൽ കന്പിളികണ്ടം വരെ പൂർത്തീകരിക്കാനുള്ള സംരക്ഷണഭിത്തി നിർമാണവും ടാറിംഗും അടക്കമുള്ള ജോലികൾ ഒരു മാസത്തിനുള്ളിൽ പൂർത്തീകരിക്കുന്നതിനു നിർദേശം നൽകിയതായും എംപി അറിയിച്ചു.
നെടുങ്കണ്ടം-മേലേചിന്നാർ റോഡിനു ഭരണാനുമതിയായി: എംപി
10:37 PM Feb 04, 2023 | Deepika.com