തൊടുപുഴ: എല്ലാ വിഭാഗം ജനങ്ങളെയും ദുരിതത്തിലാക്കുന്ന പ്രഖ്യാപനങ്ങൾ അടങ്ങിയ സംസ്ഥാന ബജറ്റ് തീർത്തും നിരാശാജനകമാണെന്നു വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി.
പെട്രോളിനും ഡീസലിനും ലിറ്ററിനു രണ്ടു രൂപ വീതം സാമൂഹ്യസുരക്ഷാസെസ് ഏർപ്പെടുത്തിയതിലൂടെ ഉണ്ടാകുന്ന വിലക്കയറ്റം ജനങ്ങളെ ദോഷകരമായി ബാധിക്കും. നികുതികൾ വൻതോതിൽ വർധിപ്പിച്ചിട്ടും റവന്യു കമ്മി 19,915 കോടിയിൽനിന്നു 23,942 കോടിയായി വർധിച്ചതു ഭരണമികവാണ് എന്ന ധനമന്ത്രിയുടെ വാദം വിചിത്രമാണ്.
വ്യാപാരമേഖലയെ അപ്പാടെ അവഗണിക്കുകയാണ് മന്ത്രി ചെയ്തത്. സർക്കാരിനു സംഭവിച്ച സാങ്കേതിക പിഴവുമൂലം 1600 രൂപയിൽനിന്നു 1300 രൂപയായി കുറച്ച വ്യാപാരി പെൻഷൻ പോലും പുതുക്കി പഴയ നിരക്കിലാക്കാൻ കഴിയാത്തത് ദുഃഖകരമാണ്.
ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്കും കടമുറികൾക്കും നികുതി വർധിപ്പിക്കുന്നതു ന്യായീകരിക്കാൻ കഴിയില്ലെന്നും ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് സണ്ണി പൈന്പിള്ളിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നജീബ് ഇല്ലത്തുപറന്പിൽ, വർക്കിംഗ് പ്രസിഡന്റ് കെ.ആർ. വിനോദ്, ട്രഷറർ ആർ. രമേശ് എന്നിവർ പ്രസംഗിച്ചു.
ബജറ്റ് നിരാശാജനകം: വ്യാപാരി വ്യവസായി ഏകോപന സമിതി
10:21 PM Feb 04, 2023 | Deepika.com