വടക്കഞ്ചേരി: നിരവധി കുടിയേറ്റ ഗ്രാമങ്ങളുടെ യാത്രാ മാർഗമായ വാൽകുളന്പ്- പനംങ്കുറ്റി-മേരിഗിരി മലയോര ഹൈവേ ഗതാഗത യോഗ്യമാക്കാൻ സംസ്ഥാന ബജറ്റിൽ ഒരു കോടി രൂപ അനുവദിച്ചു.
വർഷങ്ങളായി തകർന്നു കിടക്കുന്ന പാതയാണിത്. റോഡ് സഞ്ചാരയോഗ്യമാക്കി കെസ്ആർടിസി ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യം കാലങ്ങളായി ഇവിടെ നില നിൽക്കുന്നുണ്ട്.
ഈ തുക കൊണ്ട് നല്ല രീതിയിൽ റോഡ് റീ ടാറിംഗ് നടത്താനാകുമോ എന്ന സംശയങ്ങളുമുണ്ട്. മലയോരങ്ങൾ വഴി കടന്നു പോകുന്ന റോഡ് ഇപ്പോൾ പല ഭാഗത്തും പൂർണമായും തകർന്ന നിലയിലാണ്. കുഴികളിൽ കല്ലും മണ്ണും നിറച്ചാണ് ഇപ്പോൾ അത്യാവശ്യ വാഹനങ്ങൾ മാത്രം കടന്നു പോകുന്നത്.
പോത്തുചാടി ഭാഗങ്ങളിൽ പീച്ചി കാട്ടിൽ നിന്നും ആനകൾ ഇറങ്ങുന്ന പ്രദേശമായതിനാൽ തകർന്ന റോഡിലൂടെ പോകാൻ ആളുകൾക്ക് പേടിയാണ്.
ആനക്കൂട്ടങ്ങൾ പാഞ്ഞെത്തിയാൽ വാഹനം പെട്ടെന്ന് ഓടിച്ചു പോകാൻ പോലും ഇവിടെ കഴിയില്ല. മലയോര ഹൈവേയുടെ നിർമാണത്തിനുശേഷം ഏറെ വർഷങ്ങൾ പിന്നിട്ടെങ്കിലും പിന്നീട് നല്ല രീതിയിലുള്ള റീടാറിംഗ് നടക്കാത്തതാണ് റോഡിന്റെ ഈ ദുരവസ്ഥയ്ക്ക് കാരണമായത്.
റോഡ് നന്നാക്കി മംഗലംഡാമിൽ നിന്നും നീതിപുരം വഴി ഈ റൂട്ടിലൂടെ തൃശൂരിലേക്കും പാലക്കാട്ടേക്കും കെഎസ്ആർടിസി ബസ് ഓടിക്കണമെന്നാണ് ആവശ്യം.
ആന ഇറങ്ങുന്ന പോത്തുചാടി ഭാഗത്ത് ഫെൻസിംഗും വഴി വിളക്കുകളും ഉറപ്പാക്കണം. നിലവിൽ ഈ റോഡിലൂടെ ബസ് സർവീസ് ഇല്ല. വാൽകുളന്പിൽ നിന്നുള്ള രണ്ട് ബസുകൾ പനങ്കുറ്റി വരെ എത്തി തിരിച്ച് പോവുകയാണ്.
അതിനാൽ മലയോരവാസികൾക്കുണ്ടാകുന്ന യാത്രാദുരിതവും കുറച്ചൊന്നുമല്ല. പന്നിയങ്കരയിലെ ടോൾ കൊള്ളയിൽ നിന്നും രക്ഷപ്പെട്ട് മലയോരവാസികൾക്ക് തൃശൂരിലേക്കും തെക്ക്, വടക്ക് ജില്ലകളിലേക്ക് പോകാനും ഈ മലയോര പാത ഏറെ പ്രയോജനകരമാണ്.
മലയോര ഹൈവേ: അറ്റകുറ്റപ്പണികൾക്ക് ബജറ്റിൽ ഒരു കോടി അനുവദിച്ചു
01:17 AM Feb 04, 2023 | Deepika.com