കണ്ണൂർ: പ്രതീക്ഷയ്ക്കൊപ്പം ചില കാര്യങ്ങളിൽ ആശങ്കയും ഉയർത്തുന്നതാണ് കേരള ബജറ്റെന്ന് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് അഭിപ്രായപ്പെട്ടു. മെയ്ക്ക് ഇൻ കേരള എന്ന 1000 കോടി രൂപയുടെ പദ്ധതി വ്യപാര-വ്യവസായ മേഖലയക്ക് ഉണർവ് നൽകുന്പോൾ തന്നെ ഇന്ധന വിലയിലുണ്ടായ വർധന വിലക്കയറ്റമുൾപ്പെടെയുള്ളവയ്ക്ക് ഇടയാക്കും. എംഎസ്എംഇയെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കൊച്ചി കേന്ദ്രമായി സ്ഥിരം പ്രദർശനകേന്ദ്രത്തിനായി അഞ്ചു കോടി രൂപ വകയിരുത്തിയതും വ്യവസായ മേഖലക്ക് 1268 കോടി രൂപ മാറ്റിവച്ചതും എംഎസ്എംഇ മേഖലക്ക് 21 കോടി രൂപ നീക്കിവെച്ചതും സ്റ്റാർട്ട് അപ്പ് പ്രോത്സാഹനത്തിന് 99.22 കോടി നീക്കിവച്ചതും ഏറെ പ്രശംസനീയമാണ്. വ്യവസായ ആവശ്യത്തിന് ഭൂമി വാങ്ങുന്നതിനു 100 ശതമാനം കെഎഫ്സി വായ്പ തുടങ്ങിയവ സംരംഭകർക്ക് പ്രതീക്ഷ നൽകുന്നതാണ്.
നേരത്തെ പ്രഖ്യാപിച്ച കണ്ണൂർ ഐടി പാർക്ക് ഈ വർഷം ആരംഭിക്കുമെന്നുള്ള പ്രഖ്യാപനം പ്രഖ്യാപനത്തിൽ മാത്രമൊതുക്കരുതെന്നും ഉത്തര മലബാറിന്റെ വികസനത്തിന് വഴിവയ്ക്കുന്ന പദ്ധതികൾ കാലതാമസം കൂടാതെ നടപ്പാക്കണമെന്നും ചേംബർ ആവശ്യപ്പെട്ടു.
വൈദ്യുതി നിരക്ക് വർധന, വാഹന നികുതി വർധന എന്നിവയെല്ലാം സാധാരണക്കാരായ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുമെന്നും ചേംബർ പ്രസിഡന്റ് ടി.കെ.രമേഷ് കുമാർ , ഓണററി സെക്രട്ടറി സി. അനിൽ കുമാർ എന്നിവർ പറഞ്ഞു.
ബജറ്റിൽ പ്രതീക്ഷയും ആശങ്കയും: ചേംബർ ഓഫ് കൊമേഴ്സ്
12:37 AM Feb 04, 2023 | Deepika.com