കൊട്ടിയൂർ: കൊട്ടിയൂർ പാലുകാച്ചിയിൽ കിടാവിനെ പുലിയെന്ന് സംശയിക്കുന്ന ജീവി കടിച്ചുകൊന്നു ഭക്ഷിച്ചു. പാലുകാച്ചി സ്വദേശി നടാൻകണ്ടത്തിൽ കുഞ്ഞുമോന്റെ രണ്ടു വയസ് പ്രായമുള്ള മൂരിക്കിടാവിനെയാണ് പുലി ആക്രമിച്ചു കൊന്ന് ഭക്ഷിച്ചതെന്ന് നാട്ടുകാർ പറയുന്നു. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
കൃഷിയിടത്തിൽ കെട്ടിയിരുന്ന മൂന്ന് കിടാക്കളിൽ ഒന്നിനെയാണ് പുലി ആക്രമിച്ചു കൊന്നത്. രാത്രിയിൽ പുലിയുടെ മുരൾച്ചയും കിടാവിന്റെ അലർച്ചയും കേട്ടതായി അയൽവാസികൾ പറഞ്ഞു.
രാത്രിയിൽത്തന്നെ വനംവകുപ്പിനെ അറിയിച്ചതിനെ തുടർന്ന് പ്രദേശത്തെത്തി പരിശോധന നടത്തി യെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല. രാവിലെ കൃഷിയിടത്തിലെത്തിയ കുഞ്ഞുമോനാണ് കിടാവിനെ ചത്തനിലയിൽ കണ്ടെത്തിയത്. വെച്ചൂർ ഇനത്തിൽപ്പെട്ട രണ്ടു വയസുള്ള മൂരിക്കിടാവാണ് കൊല്ലപ്പെട്ടത്.
കൊട്ടിയൂർ റേഞ്ച് മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ബി. മഹേഷിന്റെ നേതൃത്വത്തിലുള്ള വനപാലസംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കഴുത്തിലെ മുറിവിന്റെ ആഴത്തിന്റെ അടിസ്ഥാനത്തിൽ ആക്രമിച്ചത് പുലിതന്നെയാകാമെന്ന നിഗമനത്തിലാണ് വനം വകുപ്പ്. ചുങ്കക്കുന്ന് വെറ്ററിനറി ആശുപത്രിയിലെ ഡോ. വർഗീസ് പോസ്റ്റ്മോർട്ടം നടത്തി.
കിടാവിനെ ആക്രമിച്ച സ്ഥലത്ത് കാമറ സ്ഥാപിക്കുമെന്നും മൃഗം ഏതാണെന്ന് സ്ഥിരീകരിച്ചശേഷം തുടർ നടപടി സ്വീകരിക്കുമെന്നും ഫോറസ്റ്റ് ഓഫീസർ കെ.പി. മഹേഷ് പറഞ്ഞു.
പ്രദേശത്തെ വന്യമൃഗശല്യത്തിന് അറുതിവരുത്താൻ ശക്തമായ നടപടി വേണമെന്നും ഉണ്ടായില്ലെങ്കിൽ ജനങ്ങൾ പ്രതികരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം പറഞ്ഞു.
കൊട്ടിയൂർ പാലുകാച്ചിയിൽ കിടാവിനെ പുലി കടിച്ചുകൊന്നു
12:35 AM Feb 04, 2023 | Deepika.com