ഇരിട്ടി: കോളിക്കടവ് കൂവക്കുന്നിൽ സ്വകാര്യവ്യക്തിയുടെ റബർത്തോട്ടത്തിൽ ജോലിക്കിടെ ഇളകിവന്ന പായ് തേനീച്ചകളുടെ കുത്തേറ്റ് രണ്ട് അഗ്നിരക്ഷാസേനാംഗങ്ങൾക്കടക്കം ആറുപേർക്ക് പരിക്കേറ്റു. റബർത്തോട്ടത്തിൽ ജോലിചെയ്യുകയായിരുന്ന സെബാസ്റ്റ്യൻ പൂമരം, ഭാര്യ മേരി, വിശ്വൻ, ജോസ്, ഇരിട്ടി അഗ്നിരക്ഷാ സേനയിലെ എഫ്ആർഒ കെ.വി. ബിജേഷ്, എഎസ്ടിഒ പി.പി. രാജീവൻ എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. സെബാസ്റ്റ്യനാണ് ഏറ്റവുമധികം കുത്തേറ്റത്. നിരവധി തേനീച്ചകൾ പൊതിഞ്ഞ് കുത്തിയതോടെ തളർന്ന് നിലത്തുവീണ ഇദ്ദേഹത്തെ നാട്ടുകാരും സ്റ്റേഷൻ ഓഫീസർ കെ. രാജീവന്റെ നേതൃത്വത്തിൽ എത്തിയ സുരക്ഷാവസ്ത്രങ്ങൾ ധരിച്ച അഗ്നിരക്ഷാ സേനാംഗങ്ങളും ചേർന്ന് ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇദ്ദേഹത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവർക്കും അഗ്നിരക്ഷാ സേനാംഗങ്ങൾക്കും കുത്തേറ്റത്. സെബാസ്റ്റ്യൻ വൈകുന്നേരത്തോടെ അപകടനില തരണം ചെയ്തു.
കേളകത്ത് രണ്ടുപേർക്ക്
കടന്നൽ കുത്തേറ്റു
കേളകം: കേളകം മീശക്കവലയിൽ രണ്ടുപേർക്ക് കടന്നൽ കുത്തേറ്റു. മീശക്കവലയിലെ പുതിയ കുളങ്ങര ജോസഫ് (65), കോട്ടക്കൽ ബിബിൻ (26) എന്നിവർക്കാണ് കടന്നൽ കുത്തേറ്റത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ജോസഫിനെ ഇരിട്ടി അമല ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പറമ്പിൽ പണിയെടുത്തുകൊണ്ടിരിക്കെ കടന്നൽ കുത്തിയതിനെ തുടർന്ന് ജോസഫ് നിലവിളിച്ചപ്പോൾ ശബ്ദം കേട്ട് ഓടിയെത്തിയ ബിബിനെയും കടന്നൽ ആക്രമിക്കുകയായിരുന്നു. ബിബിനെയും ഇരിട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പായ് തേനീച്ചയാക്രമണം; അഗ്നിരക്ഷാസേനാംഗങ്ങളടക്കം ആറു പേർക്കു പരിക്ക്
12:34 AM Feb 04, 2023 | Deepika.com