സിജോ പൈനാടത്ത്
കൊച്ചി: "ഒരു വേള ഞാൻ മരിച്ചെന്നു പലരും പറഞ്ഞു. നാട്ടിലാകെ അന്നതു വാർത്തപോലെ വേഗം പരന്നു. ശരീരത്തിനുള്ളിൽ മൂന്നാമത്തെ ഘട്ടത്തിലെത്തിയ അർബുദത്തിന്റെ പിടിയിൽ നിന്ന് ഒരു തിരിച്ചുവരവ് ഞാനും അന്നു പ്രതീക്ഷിച്ചിരുന്നില്ല...വിദഗ്ധ ചികിത്സയും ഒത്തിരിപേരുടെ കരുതലും ദൈവാനുഗ്രഹവും ചേർന്നപ്പോൾ ഞാൻ രോഗമുക്തയായി. രോഗനാളുകളിൽ ഞാൻ സഹിച്ചതുപോലുള്ള വേദനയും സങ്കടവും അനുഭവിക്കുന്നവർക്കൊപ്പം ജീവിക്കുകയാണ് ഇന്ന് എന്റെ ഇഷ്ടവും നിയോഗവും. '
കൊച്ചി നഗരമധ്യത്തിലെ "സ്നേഹഗംഗ' യുടെ തണലിലിരുന്ന് ചാന്ദ്നി ജി. നായർ ഇതു പറയുന്പോൾ, താൻ നടന്നുകയറിയ അതിജീവന പടവുകളുടെയും അനേകരെ അതിലൂടെ കൈപിടിക്കുന്നതിന്റെയും ആത്മസന്തോഷത്തിന്റെ പുഞ്ചിരി വിടരുന്നതു കാണാം. അർബുദരോഗികൾക്കൊപ്പമിരിക്കാനും അവരെ ചേർത്തു നിർത്താനും ഐടി രംഗത്തെ ജോലി ഉപേക്ഷിച്ചെത്തിയ ചാന്ദ്നി ഈ നിയോഗത്തെ ജീവിതസംതൃപ്തിയെന്നു തന്നെയാണ് വിളിക്കുന്നത്.
അർബുദരോഗികൾക്ക് കുടുംബസമാനമായ അന്തരീക്ഷത്തിൽ ചികിത്സാനാളുകൾ ഒരുക്കുന്ന കൊച്ചിയിലെ സ്നേഹഗംഗ എന്ന സ്ഥാനപത്തിലാണു ഏറ്റുമാനൂർ സ്വദേശിനി ചാന്ദ്നിയുടെ സേവനം. പത്തു വർഷം മുന്പ് തൊണ്ടയിൽ ബാധിച്ച അർബുദം (ഹോഡ്കിൻസ് ലിംഫോമ) മരണത്തോളമെത്തിച്ചതാണ് ചാന്ദ്നിയെ. കംപ്യൂട്ടർ എൻജിനിയറിംഗ് ഡിപ്ലോമ ചെയ്യുന്നതിനിടെയാണു രോഗമെത്തിയത്. അന്നു കോട്ടയം കാരിത്താസിൽ ഡോ. വി.പി. ഗംഗാധരന്റെ നേതൃത്വത്തിലുള്ള ചികിത്സ, രോഗമുക്തിയ്ക്കും തുടർജീവിതത്തിനും വഴിത്തിരിവായി. ചികിത്സയ്ക്കൊപ്പം ചാന്ദ്നിയുടെ മനസിന്റെ ബലം കൂടി ചേർന്നപ്പോൾ രോഗം പൂർണമായും വിട്ടുമാറി.
രോഗാവസ്ഥയിലും സമാനസ്ഥിതിയിലുള്ളവരുടെ സങ്കടങ്ങൾ കേൾക്കാനും ആശ്വാസം പകരാനും തയാറായ ചാന്ദ്നിയുടെ സവിശേഷ വ്യക്തിത്വം തിരിച്ചറിഞ്ഞ ഡോ. ഗംഗാധരൻ കൊച്ചി കാൻസർ സൊസൈറ്റിയുടെ ചോറ്റാനിക്കരയിലുള്ള അർബുദരോഗികൾക്കുള്ള ഹോംസ്റ്റേയിൽ സേവനത്തിനായി നിയോഗിച്ചു. അമ്മ ഉഷയ്ക്കൊപ്പം അവിടെ താമസിച്ചായിരുന്നു സേവനം. ഇതിനിടയിൽ സോഷ്യോളജിയിൽ ബിരുദവും എംഎസ്ഡബ്ല്യുവും പൂർത്തിയാക്കി. ജർമനിയിൽ ലോജിസ്റ്റിക് രംഗത്തു ജോലി ചെയ്യുന്ന അരുൺ രഘുപ്രസാദുമായി 2022 ൽ വിവാഹം. സേവനത്തിന് പങ്കാളിയും പിന്തുണ നൽകി. കൂടുതൽ രോഗികൾക്കു സൗകര്യമൊരുക്കുന്നതിനാണു കാൻസർ സൊസൈറ്റി എറണാകുളം പ്രോവിഡൻസ് റോഡിൽ പുതിയ സ്ഥാപനം തുറന്നത്. ഇതിനു സ്നേഹഗംഗ എന്നു പേരിട്ടതും ഡോ. ഗംഗാധരൻ തന്നെ.
കൊച്ചിയിലെ വിവിധ ആശുപത്രികളിൽ കാൻസർ ചികിത്സയ്ക്കെത്തുന്നവർക്കു താമസവും ഭക്ഷണവും യാത്രാസൗകര്യങ്ങളുമാണ് സ്നേഹഗംഗ ഒരുക്കി നൽകുന്നത്. 18 രോഗികൾക്കും കൂട്ടിരിപ്പുകാർക്കും താമസിക്കാനുള്ള സൗകര്യമുണ്ട്. കൊച്ചിയിലെ ഇന്ധിരാഗാന്ധി സഹകരണ ആശുപത്രിയിലെ കാൻസർ വാർഡിലേക്ക് ദിവസവും അന്പതു പേർക്കുള്ള ഉച്ചഭക്ഷണവും സ്നേഹഗംഗയിൽ നിന്നാണ്.
സങ്കടമാനസങ്ങളിൽ ചാന്ദ്നി ഒരു "സ്നേഹഗംഗ'
12:12 AM Feb 04, 2023 | Deepika.com