പിറവം
20 നിര്‍ദേശങ്ങളില്‍ ഒന്ന് മാത്രമാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയത്. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് ചിത്രപ്പുഴ മുതല്‍ ഇരുമ്പനം വരെ നാലു വരിയാക്കല്‍, എക്സൈസ് കടവില്‍ പാലം നിര്‍മാണം, മുത്തോലപുരം ഇടയാര്‍ റോഡ് നിര്‍മാണം, കൂത്താട്ടുകുളം മിനി സിവില്‍ സ്റ്റേഷന് നവീകരണം, വിവിധ സ്കൂളുകളുടെ നവീകരണം ഉള്‍പ്പടെയുള്ള 19 നിര്‍ദേശങ്ങള്‍ തള്ളിയപ്പോള്‍ ഇലഞ്ഞി-നെല്ലൂര്പ്പാറ റോഡ് നിര്‍മാണത്തിന് ഒരു കോടി അനുവദിച്ചത് മാത്രമാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയത്. അതേപോലെ കൂത്താട്ടുകുളം ഇടയാറിലുള്ള മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യയ്ക്കും ബജറ്റില്‍ 13.5 കോടി അനുവദിച്ചിട്ടുണ്ട്.
ആലുവ
390 കോടിയുടെ പ്രൊപ്പോസല്‍ നല്‍കിയതില്‍ അഞ്ചു കോടി മാത്രമാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചത്. ആലുവ മാര്‍ക്കറ്റ് നവീകരണത്തിന് 10 കോടി, ജനറല്‍ ആശുപത്രി നവീകരണം തുടങ്ങി 20 ഓളം നിര്‍ദേശങ്ങള്‍ നല്കിയപ്പോള് ആലുവ ടൗണ്‍ റോഡ് വീതികൂട്ടുന്നതിനും സൗന്ദര്യ വത്കരണത്തിനുമായി അഞ്ചുകോടി അനുവദിച്ചുള്ള ഒരു പ്രൊപ്പോസല്‍ മാത്രമാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചത്.
മൂവാറ്റുപുഴ
യൂറോപ്യന്‍ മാര്‍ക്കറ്റ് നവീകരണം, കാരക്കുന്നം, നിര്‍മ ബൈപാസ് നിര്‍മാണം ഉള്‍പ്പടെ 207 കോടിയുടെ 20 പ്രോജക്ട് നിര്‍ദേശങ്ങളാണ് സമര്‍പ്പിച്ചത്. ഇതില്‍ മൂവാറ്റുപുഴ ടൗണ്‍ നവീകരണത്തിനും സൗന്ദര്യ വത്കരണത്തിനുമായി ആറു കോടി വകയിരുത്തിയത് മാത്രമാണ് ഏക നേട്ടം.
കൊച്ചി
ബജറ്റില്‍ കാര്യമായി നേട്ടം കിട്ടിയ മണ്ഡലങ്ങളിലൊന്നാണ് കൊച്ചി. 56 കോടിയുടെ പദ്ധതികള്‍ വച്ചതില്‍ 10.05 കോടി വരുന്ന അഞ്ചു പദ്ധതികള്‍ ബജറ്റില്‍ ഇടംപിടിച്ചു. ഹാര്‍ബര്‍പാലം റീ സര്‍ഫസിംഗ്, സാന്റോ ഗോപാലന് റോഡ്, കുമ്പളങ്ങി-എഴുപുന്ന റോഡ്, കൊച്ചങ്ങാടി റോഡ്, ഫാ.മാത്യൂ കോതകത്ത് റോഡ് എന്നിങ്ങനെയാണ് തുക അനുവദിച്ചു കിട്ടിയത്. അടിയന്തിര പ്രാധാന്യത്തോടെ സമര്‍പ്പിച്ച ഓള്‍ഡ് എന്‍എച്ച് റോഡ് നവീകരണം, മൗലാന ആസാദ് റോഡ് നവീകരണം എന്നിവ ഇടംപിടിച്ചില്ല.
അങ്കമാലി
175 കോടിയിലേറെ രൂപയുടെ പദ്ധതികള്‍ സമര്‍പ്പിച്ചതില്‍ അഞ്ചുകോടിവരുന്ന രണ്ട് പദ്ധതികള്‍ മാത്രമാണ് ബജറ്റില്‍ ഉള്‍പ്പെട്ടത്. അങ്കമാലി നഗരത്തിലെ മൂന്ന് ലിങ്ക് റോഡുകളുടെ നവീകരണത്തിന് 3.5 കോടിയും മഞ്ഞപ്ര-മലയാറ്റൂര്‍ റോഡ് നവീകരണത്തിന് 1.5 കോടിയും വകയിരുത്തിയപ്പോള്‍ പ്രധാന പ്രോജക്ടുകളായി നല്കിയ നായത്തോട് റോഡിന്റെ സ്ഥലമേറ്റെടുക്കല്‍, അന്തിക്കടവ് പാലം, മണപ്പാട്ട്ചിറ വികസനം, താലൂക്ക് ആശുപത്രി വികസനം ഉള്‍പ്പടെയുള്ളവ ബജറ്റില്‍ ഇടം കണ്ടില്ല. ഇടമലയാര്‍ ജലസേചന പദ്ധതിക്കായി 10 കോടി വകയിരുത്തി.
കുന്നത്തുനാട്
മണ്ഡലത്തിലെ അമ്പലമേട് പെട്രോ കെമിക്കല്‍ പാര്‍ക്കിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് 44 കോടി അനുവദിച്ചതുള്‍പ്പടെ 56.10 കോടിയുടെ പദ്ധതികളാണ് മണ്ഡലത്തിന് കിട്ടിയത്. കുമാരപുരം കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം, തിരുവാണിയൂര്‍ വെട്ടിക്കല്‍ റോഡ് നവീകരണം, മുടിക്കല്‍ ജിഎച്ച്എസ്എസിന് പുതിയ കെട്ടിടം, പെരുമ്പാവൂര്‍-പുത്തന്‍കുരിശ് റോഡ് എന്നിങ്ങനെയാണ് ഇടംപിടിച്ച പദ്ധതികള്‍.
വൈപ്പിന്‍
മണ്ഡലത്തില്‍ നിന്ന് നല്കിയ 20 പ്രൊപ്പോസലുകളില്‍ ബജറ്റില്‍ ഇടം നേടാനായത് രണ്ട് പദ്ധതികള്‍ക്ക് മാത്രം. മാലിപ്പുറം പാലം പുതുക്കി പണിയാനുള്ള പ്രൊപ്പോസലിന് ഏഴ് കോടി അനുവദിച്ചിട്ടുണ്ട്. എടവനക്കാട് ഇക്ബാല്‍ റോഡിന്റെ നവീകരണത്തിന് മൂന്നരക്കോടിയും വകയിരുത്തി.
കോതമംഗലം
272 കോടിയുടെ പ്രൊപ്പോസലിന് ബജറ്റില്‍ തുക അനുവദിച്ചത് 10 കോടി വരുന്ന മൂന്ന് പദ്ധതികള്‍ക്ക്. നെടുമ്പാശേരി-കൊടൈക്കനാല്‍ റോഡില്‍ ഭൂതത്താന്‍കെട്ട് മുതല്‍ വാടാട്ടുപറവരെ നവീകരണത്തിന് അഞ്ചു കോടി, ചത്തമറ്റം-ഉരംകുഴി റോഡില്‍ പള്ളിപ്പടി എന്‍എച്ച് 85 മുതല്‍ മലയപ്പീഡിക വരെ നവീകരണത്തിനും കോഴിപ്പള്ളി-വാരപ്പട്ടി റോഡ് നവീകരണത്തിനുമായി അഞ്ചു കോടി എന്നിങ്ങനെയാണ് ബജറ്റില്‍ തുക വകയിരുത്തിയിട്ടുള്ളത്. കോതമംഗലം ടൗണ്ഹാളിനുള്ള പ്രൊപ്പോസല്‍ നല്‍കിയെങ്കിലും ഇടംപിടിച്ചില്ല.
തൃപ്പൂണിത്തുറ
20 പ്രൊപ്പോസലുകളില്‍ മൂന്നെണ്ണത്തിന് മാത്രമാണ് ബജറ്റില്‍ ഇടം നേടാനായത്. പൂര്‍ണത്രയീശക്ഷേത്രത്തിന് മുന്‍ഭാഗത്തെ വെള്ളക്കെട്ട് പരിഹരിക്കാന്‍ 50 ലക്ഷം എസ്റ്റിമേറ്റിട്ട പദ്ധതിക്ക് ബജറ്റില്‍ വകയിരുത്തിയത് 10 ലക്ഷം. മിനി സിവില്‍ സ്റ്റേഷന് നവീകരണം 50 ലക്ഷം ചോദിച്ചിടത്ത് കിട്ടിയത് 10 ലക്ഷം. രണ്ട് കോടി ആവശ്യപ്പെട്ട കേട്ടെഴുത്ത് കടവ്-മരട് റോഡിന് 20 ലക്ഷവുമാണ് കിട്ടിയത്.
എറണാകുളം
20 പ്രൊപ്പോസലുകളില്‍ ഒരെണ്ണത്തിന് മാത്രമാണ് ബജറ്റില്‍ ഇടം നേടാനായത്. എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് നവീകരണം. പണ്ഡിറ്റ് കറുപ്പന് റോഡിനു സമാന്തരമായ എലിവേറ്റഡ് ഹൈവേ. ചേരാനല്ലൂര്‍ പഞ്ചായത്തിന് മിനി സിവില്‍ സ്റ്റേഷന്, ഗോശ്രീ-മാമംഗലം റോഡ്, കല്ലുപാലം പുനര്‍നിര്‍മ്മാണം, വടുതല-പീലിയാട് പാലം, താന്തോന്നിത്തുരുത്ത്- മുളവുകാട് പാലം എന്നീ പദ്ധതികള്‍ ബജറ്റില്‍ തഴഞ്ഞു.
കളമശേരി
35 കോടി രൂപയുടെ പദ്ധതികളാണ് മണ്ഡലത്തില്‍ നിന്നും ബജറ്റില്‍ ഉള്‍പ്പെട്ടത്. ആവശ്യപ്പെട്ട 20ല്‍ മൂന്ന് പദ്ധതികള്‍ക്ക് അംഗീകാരം നല്കി. കൊച്ചി കാന്‍സര്‍ സെന്റര്‍ നിര്‍മാണം, കോട്ടപ്പുറം പാലം നിര്‍മാണം, മുട്ടാര്‍ റോഡ് വീതി കൂട്ടൽ, ചേന്ദമംഗലം കൈത്തറി ഗ്രാമത്തിന് തുക എന്നിവയാണ് ബജറ്റില്‍ ഇടംപിടിച്ചത്.
പറവൂര്‍
പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തില്‍ ബജറ്റ് വിഹിതം വകയിരുത്തിയത് ഒരേയൊരു പദ്ധതിക്ക് മാത്രം. പറവൂര്‍ മിനി സിവില്‍ സ്റ്റേഷന് 15 കോടി ആവശ്യപ്പെട്ടതില്‍ 30 ലക്ഷമാണ് ബജറ്റില്‍ വകയിരുത്തിയത്. ശേഷിക്കുന്ന 19 പ്രോജക്ടുകള്‍ക്ക് ഭരണാനുമതി ലഭിച്ചെങ്കിലും തുക അനുവദിച്ചിട്ടില്ല.
ജില്ലയിലെ മണ്ഡലങ്ങളിൽ കിട്ടിയതും കിട്ടാത്തതും
12:12 AM Feb 04, 2023 | Deepika.com