കൽപ്പറ്റ: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാമത് പൂർണ ബജറ്റിന്റെ അവതരണം പൂർത്തിയായപ്പോൾ ഹർഷാരവം ഉയരാതെ വയനാട്.
ജില്ല നേരിടുന്ന കാർഷിക പ്രതിസന്ധി, രൂക്ഷമായ മനുഷ്യ-വന്യജീവി സംഘർഷം, മെഡിക്കൽ കോളജ്, ചുരം ബൈപാസ്, ബദൽ റോഡ്, കാർഷികാധിഷ്ഠിത വ്യവസായങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് എടുത്തുപറയത്തക്ക നിർദേശങ്ങൾ ബജറ്റിൽ ഇല്ലാത്തതിൽ നിരാശരാണ് ജനം പൊതുവെ. ഭരണമുന്നണിയിലെ പാർട്ടികളുടെ ജില്ലാ നേതാക്കൾ ബജറ്റിനെ ജനസൗഹൃദം എന്നാണ് വിലയിരുത്തുന്നത്. എന്നാൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചത് വയനാട്-കർഷക വിരുദ്ധ ബജറ്റാണെന്ന അഭിപ്രായത്തിലാണ് പ്രതിപക്ഷ പാർട്ടികളിലെ ജില്ലാ നേതാക്കൾ. 75 കോടി രൂപയുടെ കാർഷിക പാക്കേജാണ് ബജറ്റിൽ ജില്ലയെ സംബന്ധിച്ചിടത്തോളം ഉയർത്തിക്കാട്ടാവുന്ന പ്രഖ്യാപനങ്ങളിലൊന്ന്.
എയർസ്ട്രിപ്, നഴ്സിംഗ് കോളജ്, കാവേരി നദീതടത്തിലെ ചെറുകിട ജലസേചന പദ്ധതികൾ, കരിയർ ഗൈഡൻസ് സെന്റർ, ഗോത്രബന്ധു പദ്ധതിക്കുള്ള ആറു കോടി എന്നിവയും ജില്ലയുമായി ബന്ധപ്പെട്ട ബജറ്റ് നിർദേശങ്ങളാണ്. സംസ്ഥാന വ്യാപകമായി വന്യജീവി പ്രതിരോധത്തിനു നീക്കിവച്ച 50.85 കോടി, വന പരിപാലത്തിനു വകയിരുത്തിയ 241 കോടി, വനത്തിൽ ജല ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള 50 കോടി, വന്യജീവി സങ്കേതങ്ങക്കായി വകയിരുത്തിയ 4.76 കോടി എന്നിവയുടെ ഭേദപ്പെട്ട ഭാഗവും ജില്ലയ്ക്കു ലഭിക്കുമെന്ന് ഇടതു പാർട്ടി നേതാക്കൾ പറയുന്നു. കാരാപ്പുഴ പദ്ധതിക്ക് മൂന്നും ബാണാസുരസാഗർ പദ്ധതിക്ക് ആറും കോടി രൂപ കൂടി നീക്കവച്ച ബജറ്റിൽ കാരാപ്പുഴ പദ്ധതി 2025ൽ പൂർണമായും കമ്മീഷൻ ചെയ്യുമെന്നും പറയുന്നു.
ജില്ലയെ ഇത്രയേറെ അവഗണിച്ച ബജറ്റ് ആദ്യമായാണെന്നാണ് യുഡിഎഫ് നേതാക്കളുടെ വിമർശനം. ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുന്ന കർഷക സമൂഹത്തിനു ആശ്വാസം പകരുന്ന ഒന്നും ബജറ്റിൽ ഇല്ലെന്ന് കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എൽ. പൗലോസ് കുറ്റപ്പെടുത്തി.
കാട്ടാനകളും കടുവകളും ജനവാസകേന്ദ്രങ്ങളിൽ വിഹരിക്കുന്ന സാഹചര്യത്തിലും ജില്ലയ്ക്കു മാത്രമായി വന്യജീവി പ്രതിരോധത്തിനു പദ്ധതിയില്ല. ഗവ.മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് ബജറ്റ് പ്രഖ്യാപനം ജനം ആഗ്രഹിച്ചതാണ്. എന്നാൽ അതുണ്ടായില്ല. മെഡിക്കൽ കോളജിനോടുള്ള സർക്കാർ സമീപനം പ്രകടമാക്കുന്നതായി ബജറ്റ്. ഭൂമിയുടെ ന്യായവിലയും മുദ്രപ്പത്ര വിലയും വർധിപ്പിച്ചത് ജനങ്ങളെ സംബന്ധിച്ചിടത്തോളം മറ്റൊരു പ്രഹരമാണ്. ന്യായവിലയിൽ ഉണ്ടാകുന്ന അന്യായമായ കയറ്റം ഭൂമി ക്രയവിക്രയം നാമമാത്രമാകുന്നതിനു കാരണമാകും. ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ കേൾക്കുന്നതാണ് വയനാട് എയർസ്ട്രിപ്. 75 കോടി രൂപയുടെ വയനാട് പാക്കേജ് തട്ടിപ്പാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പ് വയനാട്ടിലെത്തിയ മുഖ്യമന്ത്രി പ്രഖ്യാപിച്ച ശതകോടികളുടെ പാക്കേജിന്റെ ഗതി ജനം ജനം കണ്ടതാണ്. നഴ്സിംഗ് കോളജുമായി ബന്ധപ്പെട്ട പ്രഖ്യാപനം പുതിയതല്ലെന്നും പൗലോസ് പറഞ്ഞു.
സംസ്ഥാന ബജറ്റ്: വയനാട് നിരാശയിൽ
12:01 AM Feb 04, 2023 | Deepika.com