ചങ്ങനാശേരി: തൃക്കൊടിത്താനം, പായിപ്പാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡായ കൊക്കോട്ടുചിറ-കൊച്ചുപള്ളി റോഡ് തകര്‍ന്ന് യാത്ര ദുരിതമായിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. തൃക്കൊടിത്താനം കുന്നുംപുറം-ചാഞ്ഞോടി റോഡില്‍ കൊക്കോട്ടുചിറ കുളത്തിനുസമീപത്തുനിന്നും ആരംഭിച്ച് കവിയൂര്‍ റോഡില്‍ കൊച്ചുപള്ളി ജംഗ്ഷനില്‍ എത്തിച്ചേരുന്ന മൂന്നുകിലോമീറ്റര്‍ ദൂരംവരുന്ന റോഡാണ് പൊട്ടി തകര്‍ന്നു കിടക്കുന്നത്.
ഈ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തൃക്കൊടിത്താനം, പായിപ്പാട് പഞ്ചായത്ത് അധികൃതര്‍ക്ക് നാട്ടുകാരും വിവിധ സന്നദ്ധ, രാഷ്ടീയ സംഘടനകളും നിരവധി തവണ പരാതി നല്‍കിയിരുന്നു. പരാതികള്‍ക്ക് യാതൊരു നടപടികളും ഉണ്ടായില്ലെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ ഏഴു വര്‍ഷമായി ഗതാഗതയോഗ്യമല്ലാത്ത റോഡിന്റെ 75 ശതമാനം പ്രദേശങ്ങളും ഇപ്പോള്‍ തകര്‍ന്നു കിടക്കുകയാണ്. ഈ റോഡിലൂടെ കാല്നടയാത്രപോലൂം ദുരിതത്തിുലാണ്. ബൈക്ക് യാത്രികരും നിയന്ത്രണംവിട്ടു മറിയുന്നതു പതിവാണ്. രണ്ടുഡസനിലേറെപ്പേര്ക്ക് ഈ റോഡിലെ അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. റോഡ് പണി സംബന്ധിച്ചു പലവട്ടം വാഗ്ദാനങ്ങള്‍ ഉണ്ടായെങ്കിലും നിര്‍മാണം നടന്നിട്ടില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
ഇത്രയും ദൂരമുള്ളതും ഏറെ പണച്ചിലവ് വരുന്നതുമായ നിര്‍മാണമായതിനാല്‍ പഞ്ചായത്ത് ഫണ്ടുപയോഗിച്ചുമാത്രം ഈ റോഡ് നിര്‍മാണം സാധിക്കില്ല. അതിനാല്‍ ഈ റോഡിന്റെ പുരുദ്ധാരണത്തിന് എംപി, എംഎല്‍എ, ജില്ലാ പഞ്ചായത്ത് ഫണ്ടുകള്‍കൂടി ആവശ്യമാണെന്നാണ് ജനപ്രതിനിധികള്‍ ചൂണ്ടി്കാട്ടുന്നത്.
കൊക്കോട്ടുചിറയില് ഇന്ന് റോഡ് ഉപരോധസമരം
കൊക്കോട്ടുചിറ കൊച്ചുപള്ളി റോഡിന്റെ പുനരുദ്ധരണം നടപ്പിലാക്കണമെന്നാവശ്യപ്പട്ട് ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10ന് കൊക്കോട്ടുചിറയില് റോഡ് ഉപരോധിക്കും. സമിതി ചെയര്മാന് സി.പി. കുര്യാക്കോസിന്റെ അധ്യക്ഷതയില്‍ ചേർന്ന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.ജെ. ലാലി ഉദ്ഘാടനം ചെയ്യും.
നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ സമരപ്രഖ്യാപന കണ്വന്ഷന് നടത്തിയശേഷമാണു ഉപരോധസമരം നടത്തുന്നതെന്നും റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകുംവരെ സമര പരിപാടികള്‍ തുടരുമെന്നും സമരമിതി ചെയര്മാന് സി.പി. കുര്യാക്കോസ് അറിയിച്ചു.
കൊക്കോട്ടുചിറ-കൊച്ചുപള്ളി റോഡിലെ യാത്ര അപകടകരം
11:57 PM Feb 03, 2023 | Deepika.com