ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത ദൈവദാസന് മാര്‍ മാത്യു കാവുകാട്ടിന്റെ നാമധേയത്തിലുള്ള മ്യൂസിയത്തിന്റെ ആശിര്‍വാദം നാളെ വൈകുന്നേരം 6.30ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിക്കും. സഹായ മെത്രാന് മാര്‍ തോമസ് തറയില്‍, ഷംഷാബാദ് രൂപത സഹായ മെത്രാന് മാര്‍ തോമസ് പാടിയത്ത്, കത്തീഡ്രല്‍ വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍ തുടങ്ങിയവര്‍ സഹകാര്‍മികത്വം വഹിക്കും. പ്രധാന കവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന അഭിവന്ദ്യ പിതാക്കന്മാരായ മാര്‍ ചാള്‍സ് ലവിഞ്ഞ്, മാര്‍ മാത്യു മാക്കില്‍, മാര്‍ തോമസ് കുര്യാളശേരി, മാര്‍ ജയിംസ് കാളാശേരി, മാര്‍ മാത്യു കാവുക്കാട്ട്, മാര്‍ ആന്റണി പടിയറ തുടങ്ങിയവരുടെ പൂർണ്ണകായപ്രതിമ അനാവരണം ചെയ്ത് പുഷ്പാര്‍ച്ചന നടത്തും. സെന്റ് മേരീസ് മെത്രാപ്പോലീത്തന്പള്ളിയുടെ കവാടത്തോടു ചേര്‍ന്നാണ് മ്യൂസിയം സജ്ജമാക്കിയിരിക്കുന്നത്.
തുടര്‍ന്ന് ഉദ്ഘാടന സമ്മേളനം നടക്കും. വൈസ് പോസ്റ്റുലേറ്റര്‍ ഫാ. ജോണ്‍ പ്ലാത്താനം, മ്യൂസിയത്തിന്റെ നിര്‍മ്മാണ ചുമതല വഹിച്ച ഫാ. അലന് വെട്ടുകുഴി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ദീര്‍ഘനാളത്തെ പരിശ്രമത്തിന്റെ ഫലമായാണ് ഈ മ്യൂസിയം സജ്ജമായത്. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ ആഗ്രഹപ്രകാരമാണ് ഈ മ്യൂസിയത്തിന്റെ നിര്‍മ്മാണവും സജ്ജീകരണവും നിര്‍വഹിച്ചിരിക്കുന്നത്.
അടുത്തിടെ അന്തരിച്ച മുന്‍ വികാരിജനറാളും മാര്‍ മാത്യു കാവുക്കാട്ടിന്റെ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്ററുമായിരുന്ന ഫാ. മാത്യു മറ്റമാണ് മ്യൂസിയത്തിന്റെ നിര്‍മാണത്തിന് തുടക്കംകുറിച്ചത്. മാര്‍ മാത്യു മാര്‍ കാവുകാട്ടിന്റെ ജീവചരിത്രം അനാവരണം ചെയ്യുന്നതരത്തില്‍ ചിത്രങ്ങളും ചരിത്രവും ഓഡിയോ വിഷ്വല്‍ സംവിധാനങ്ങളും വിദേശ മ്യൂസിയങ്ങളുടെ നിലവാരത്തോടു കിടപിടിക്കുന്നതരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന അന്തര്‍ദേശീയ നിലവാരത്തില്‍ ക്രമീകരിച്ചിരിക്കുന്ന ഈ മ്യൂസിയത്തിലുണ്ട്.
മാര്‍ മാത്യു കാവുകാട്ട് മ്യൂസിയം ഉദ്ഘാടനവും കൂദാശയും നാളെ
11:57 PM Feb 03, 2023 | Deepika.com