തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ജില്ലയുടെ മുഖഛായ മാറ്റുന്ന വിധത്തിലുള്ള വികസന പദ്ധതികൾക്ക് തുക വകയിരുത്തി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂർത്തിയാകുന്പോൾ വ്യവസായ ഇടനാഴി സ്ഥാപിക്കാനായി സ്ഥലം എടുക്കാൻ ആയിരം കോടി രൂപയാണ് അനുവദിക്കുന്നത്. വിഴിഞ്ഞം തേക്കട നാവായിക്കുളം വ്യവസായ നാഴിക്ക് സ്ഥലമേറ്റെടുക്കാൻ കിഫ്ബി വഴി 1000 കോടി വകയിരുത്തി. വിഴിഞ്ഞം തുറമുഖത്തിന്റെ ചുറ്റുപാടുമുള്ള മേഖലയിൽ വാണിജ്യ വ്യവസായ കേന്ദ്രം വികസിപ്പിക്കാൻ വിഴിഞ്ഞം മുതൽ തേക്കട വഴി ദേശീയപാത 66 ലെ നാവായിക്കുളം വരെ നീളുന്ന 63 കിലോമീറ്ററും തേക്കട-മംഗലപുരം വരെയുള്ള 12 കിലോമീറ്റർ ദൂരത്തിലുമാണ് റിംഗ് റോഡ് നിർമിക്കുന്നത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട വ്യവസായ ഇടനാഴിയായി ഈമേഖല മാറും.
ബജറ്റിലെ പ്രധാന പദ്ധതികൾ
ബേക്കൽ - കോവളം വെസ്റ്റ്കോസ്റ്റ് കനാലിന് 300 കോടി. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. ആകെ നീളം 616 കിലോമീറ്റർ.
ഗ്രീൻ ഹ്രൈഡിജൻ ഹബിന് 20 കോടി. തിരുവനന്തപുരത്തും കൊച്ചിയിലും ഓരോന്ന് സ്ഥാപിക്കും.
ബയോ 360 ലൈഫ് സയൻസ് പാർക്കിൽ കോർ സെന്റർ ഓഫ് എക്സലൻസും ന്യൂട്രാ എന്റർപ്രൈസസ് ഡിവിഷനും സ്ഥാപിക്കാൻ ആദ്യഘട്ടമായി അഞ്ചു കോടി രൂപ.
തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ മൈക്രോ ബയോം മികവിന്റെ കേന്ദ്രത്തിന് 10 കോടി രൂപ.
കോവളം ലോകോത്തര ടൂറിസം കേന്ദ്രമായി വികസിപ്പിക്കും. 50 കോടി അനുവദിച്ചു. മറ്റ് എട്ട് കേന്ദ്രങ്ങൾക്കൊപ്പം കോവളത്തിന് പണം അനുവദിക്കും.
നഗര വികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കാൻ കൊച്ചിക്കും കോഴിക്കോടിനുമൊപ്പം 100 കോടി കിഫ്ബി വഴി അനുവദിക്കും.
കാട്ടാക്കടയിലെ കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിന് ഒരു കോടി രൂപ.
തിരുവനന്തപുരം ലൈഫ് സയൻസ് പാർക്കിന് സംസ്ഥാന വിഹിതമായി 20 കോടി രൂപ വകയിരുത്തി.
തിരുവനന്തപുരം മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്കിന് 10 കോടി.
കഴക്കൂട്ടം ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് 26.60 കോടി.
വിഴിഞ്ഞം ഉൾപ്പെടെ അഞ്ച് തുറമുഖ വികസനത്തിന് 40.50 കോടി.
വിഴിഞ്ഞം, ആറ്റിങ്ങൽ ഉൾപ്പെടെ കെഎസ്ആർടിസി ബസ് സ്റ്റേഷൻ കെട്ടിട നിർമാണത്തിന് 20 കോടി.
തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിക്ക് 50 കോടി.
ആർസിസിക്ക് 81 കോടി.
ആർസിസിയെ സംസ്ഥാന കാൻസർ സെന്ററാക്കാൻ 13.80 കോടി.
കേരള സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയത്തിന് മറ്റ് കേന്ദ്രങ്ങൾക്കൊപ്പം 23 കോടി.
മൃഗശാലക്ക് തൃശൂരിനൊപ്പം 8.15 കോടി.
ചെന്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠന കേന്ദ്രത്തിന് 35 ലക്ഷം.
ജി.വി. രാജ സ്പോർട്സ് സ്കൂളിന് മറ്റ് സ്കൂളുകൾക്കൊപ്പം 20 കോടി.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിക്ക് പേ വിഷ വാക്സിൻ വികസനത്തിന് അഞ്ചുകോടി.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ കാൻസർ വിഭാഗത്തിന് പിഇടി സിടി സ്കാനർ വാങ്ങാൻ 15 കോടി.
നഗര ജലവിതരണ പദ്ധതിക്ക് കൊച്ചിക്കൊപ്പം 100 കോടി.
ടാഗോർ തിയറ്റർ ആധുനികവത്കണത്തിന് 2.50 കോടി.
വെള്ളായണി അയ്യൻകാളി മോഡൽ റസിഡൻഷ്യൽ സ്കൂളിന് 13 കോടി.
ആക്കുളം നിഷിന് 18.93 കോടി.
ജില്ലയ്ക്ക് വികസന പദ്ധതികളേറെ
11:53 PM Feb 03, 2023 | Deepika.com