തൊടുപുഴ: സംസ്ഥാന ബജറ്റിൽ ഇടുക്കിക്ക് ഇത്തവണ പദ്ധതികൾ കുറവല്ല. എന്നാൽ കൈയടി നേടാൻ പദ്ധതികൾ പ്രഖ്യാപിക്കുന്നതുകൊണ്ട് മലയോരജില്ലയ്ക്ക് എന്തുനേട്ടം എന്ന ചിന്തയാണ് വിവിധ കോണുകളിൽ നിന്നുയരുന്നത്. ഇടുക്കി വികസനപാക്കേജിനായി ഇത്തവണ 75 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ ബജറ്റിൽ 75 കോടി അനുവദിച്ചിരുന്നെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല.
ഏതാനും വർഷങ്ങളായി ബജറ്റ് പ്രഖ്യാപനങ്ങളല്ലാതെ പദ്ധതികളൊന്നും നടക്കുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുന്പോഴാണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുള്ളത്.ജില്ലയിലെ സങ്കീർണമായ ഭൂവിഷയങ്ങൾ പരിഹരിക്കുന്നതിനുള്ള സമഗ്ര പദ്ധതികൾ ഇത്തവണയും ബജറ്റിൽ ഇടംനേടിയില്ല. ഇന്ധനവില വർധനയും ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിക്കാനുള്ള തീരുമാനവും ഭൂനികുതി, കെട്ടിട നികുതി എന്നിവയുടെ വർധനയും കർഷകർക്ക് കനത്ത ആഘാതം സൃഷ്ടിക്കും.
വിലക്കയറ്റം മൂലം നട്ടം തിരിയുന്ന ജില്ലയിലെ സാധാരണക്കാരെ നിലയില്ലാ കയത്തിലേക്ക് തള്ളിവിടാനിടയാക്കുമെന്ന ആക്ഷേപവും ഉയർന്നുകഴിഞ്ഞു. ഏലം വിലയിടിവിനെതുടർന്നു പ്രതിസന്ധിയിലായ കർഷകർക്കുനേരെ ഇത്തവണയും ബജറ്റ് കണ്ണടച്ചു. എന്നാൽ റബർമേഖലയ്ക്ക് 600 കോടി അനുവദിച്ചതും നാളികേരത്തിന്റെ താങ്ങുവില വർധിപ്പിച്ചതും കർഷകർക്ക് ആശ്വാസമാകും. ബജറ്റിൽ ഇത്തവണ ഇടം പിടിച്ച ഇടുക്കി ഗോൾഡൻ ജൂബിലി പവർഹൗസ്, മെഡിക്കൽ കോളജിനോടനുബന്ധിച്ച് നഴ്സിംഗ് കോളജ്, ജില്ലാ ആസ്ഥാനത്ത് കാർഷിക കോളജ്, മുട്ടം സ്പൈസസ് പാർക്കിന് തുക, റോഡുകൾ, സ്റ്റേഡിയം, ഇടുക്കിയിൽ ഫുഡ്പാർക്ക്, കട്ടപ്പനയിൽ കരിയർ ഗൈഡൻസ് സെന്റർ എന്നിവ പ്രതീക്ഷയേകുന്ന പദ്ധതികളാണ്. ഇവ സമയബന്ധിതമായി പൂർത്തീകരിക്കാനായാൽ വലിയ വികസനമുന്നേറ്റം സൃഷ്ടിക്കാനാകുമെന്ന കാര്യത്തിൽ സംശയമില്ല.
ഇടുക്കിക്ക് വേണ്ടതു വികസനമുന്നേറ്റം; വാചകക്കസർത്ത് പോരാ...
11:01 PM Feb 03, 2023 | Deepika.com