കോട്ടയം: എല്ലാ മതവിഭാഗങ്ങൾക്കും തുല്യമായി പ്രവർത്തിക്കാനുള്ള ഭരണഘടന സ്വാതന്ത്ര്യം നഷ്ടമാക്കുന്ന കിരാതമായ പ്രവണതയാണ് ബൈബിൾ കത്തിച്ചതിലൂടെ സംഭവിച്ചിരിക്കുന്നതെന്നു ചങ്ങനാശേരി അതിരൂപത കത്തോലിക്ക കോൺഗ്രസ്. ബൈബിൾ കത്തിച്ചതിനെതിരെ കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ സംഗമമാണ് പ്രമേയത്തിലൂടെ ഈ ആവശ്യം ഉന്നയിച്ചത്.
ബൈബിൾ കത്തിച്ചതിനൊപ്പംതന്നെ ഭീതിപ്പെടുത്തുന്നതുമാണ് പൊതുസമൂഹത്തിൽ ഈ വിഷയത്തിലുള്ള നിസംഗത. മറ്റേതെങ്കിലും ഒരു രാജ്യത്തു സംഭവിക്കുന്ന വിഷയങ്ങളുടെ പേരിൽ പോലും പ്രകടനങ്ങളും പ്രതിഷേധങ്ങളും നടത്തുന്നവർ നിശബ്ദത പാലിക്കുന്നതു നീതികരമല്ല. സംഗമത്തിൽ കത്തോലിക്ക കോൺഗ്രസ് അതിരൂപത വൈസ് പ്രസിഡന്റ് ലിസി ജോസ് അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല പ്രതിഷേധ സംഗമം ഉദ്ഘാടനംചെയ്തു. ഓർത്തഡോക്സ് സഭ പിആർഒ ഫാ. മോഹൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
അതിരൂപത ജനറൽ സെക്രട്ടറി ബിജു സെബാസ്റ്റ്യൻ, ട്രഷറർ ബാബു വള്ളപ്പുര, ഗ്ലോബൽ വൈസ് പ്രസിഡന്റ് രാജേഷ് ജോൺ, ഭാരവാഹികളായ ജോർജുകുട്ടി മുക്കത്ത്, സെബാസ്റ്റ്യൻ പുല്ലാട്ടുകാലാ, ബിനു ഡൊമിനിക്, ഫൊറോന പ്രസിഡന്റുമാരായ കുഞ്ഞ് കളപ്പുര, ജോസഫ് ദേവസ്യ, പീറ്റർ നാഗപറമ്പിൽ, അഡ്വ.മനു വരാപ്പള്ളി എന്നിവർ പ്രസംഗിച്ചു.
പൊതുസമൂഹത്തിന്റെ മൗനം ആശങ്കാജനകം: കത്തോലിക്ക കോൺഗ്രസ്
10:47 PM Feb 03, 2023 | Deepika.com