കോട്ടയം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ ജില്ലയ്ക്കു ചെറിയ തലോടൽ. നേരത്തെ പ്രഖ്യാപിച്ച പദ്ധതികൾക്ക് തുകയും ഏതാനും ചില പരാമർശങ്ങളും ഉണ്ടായി. റബർ സബ്സിഡിക്ക് 600 കോടി രൂപ പ്രഖ്യാപിച്ചത് ജില്ലയിലെ റബർ കർഷകർക്ക് വലിയ ആശ്വാസമായി.
മീനച്ചിലാറിനെ ജലസമൃദ്ധമാക്കാനായി ചെറു ഡാം നിർമിക്കുന്ന പദ്ധതി ജില്ലയ്ക്ക് നേട്ടമാകും. ശബരിമല ഇടത്താവളമായ എരുമേലിയുടെ സമഗ്രവികസനത്തിനു മാസ്റ്റർ പ്ലാൻ പദ്ധതി പ്രയോജനപ്പെടും. കേരള റബർ ലിമിറ്റഡിനും ശബരി വിമാനത്താവളത്തിനും തുക അനുവദിച്ചതു പദ്ധതിയുടെ വേഗം വർധിപ്പിക്കും.
കുമരകത്തെ രാജ്യാന്തര ടൂറിസം സെന്ററാക്കാനുള്ള പ്രവർത്തനം ടൂറിസം രംഗത്ത് വലിയ കുതിപ്പുണ്ടാക്കും. ജില്ലാ ആശുപത്രിയിലെ കാൻസർ സെന്ററും മെഡിക്കൽ കോളജിനോടു ചേർന്നുള്ള നഴ്സിംഗ് കോളജും ആരോഗ്യരംഗത്ത് മാറ്റങ്ങൾ സൃഷ്ടിക്കും.
ജില്ലയ്ക്കു ലഭിച്ച പ്രധാന പദ്ധതികൾ ഇങ്ങനെ:
കുമരകത്തിനു കൂടുതൽ തിളക്കം
കുമരകത്തെ ടൂറിസത്തിന്റെ പ്രത്യേക ഇടനാഴിയായി പ്രഖ്യാപിച്ചത് ജില്ലയുടെ വിനോദസഞ്ചാര മേഖലയിൽ മാത്രമല്ല സംസ്ഥാനത്തെ ടൂറിസം വികസനത്തിൽതന്നെ വലിയ മുന്നേറ്റമുണ്ടാക്കും. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വ ടൂറിസം കേന്ദ്രംകൂടിയാണ് കുമരകം. അടിസ്ഥാന സൗകര്യങ്ങൾ കൂടുതലായി ഒരുക്കുന്നതിലൂടെ ആഭ്യന്തര വിനോദസഞ്ചാരികളുടെ ഒഴുക്ക് കുമരത്തേക്ക് ഉണ്ടാകുമെന്നുറപ്പാണ്. ഉത്തരവാദിത്വ ടൂറിസം പ്രവർത്തനങ്ങൾ 9.5 കോടി രൂപ വകയിരുത്തിയതും ജില്ലയ്ക്ക് നേട്ടമായി. കുമരകം, വൈക്കം, മറവൻതുരുത്ത്, അയ്മനം, ആർപ്പൂക്കര, നീണ്ടൂർ പഞ്ചായത്തുകളിൽ ഉത്തരവാദിത്വ ടൂറിസം വളരെ മികച്ച രീതിയിൽ നടന്നുവരികയാണ്.
റബർ കർഷകർക്ക്
പ്രതീക്ഷയുമായി
കേരള റബർ ലിമിറ്റഡ്
റബർ മേഖലയിലെ സർക്കാരിന്റെ പ്രധാന ഇടപെടലാണ് 1050 കോടി രൂപ മുതൽമുടക്കിൽ വെള്ളൂർ എച്ച്എൻഎൽ കോന്പൗണ്ടിൽ സ്ഥാപിക്കുന്ന കേരള റബർ ലിമിറ്റഡ് കന്പനി. 200 കോടി രൂപ ആദ്യഘട്ടത്തിൽ മുതൽമുടക്ക് പ്രതീക്ഷിക്കുന്ന സിയാൽ മോഡൽ റബർ കന്പനിയുടെ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ ഉൾപ്പെടെ 20 കോടിയാണു വകയിരുത്തിയത്. റബറധിഷ്ഠിത വ്യവസായങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും പ്രത്യേക ഇടമാണു കന്പനി ഒരുക്കുന്നത്.
കളക്ടറേറ്റിൽ
സംസ്ഥാന ചേംബർ
കളക്ടറേറ്റിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ഭരണസംവിധാനത്തിന്റെ വർധിച്ച ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി 10,000 ചതുരശ്രയടി അധികസ്ഥലം സൃഷ്ടിക്കും. മന്ത്രിമാരുടെ അവലോകനങ്ങൾ നടത്തുന്നതിനും പൊതുജനങ്ങളുമായി ആശയ വിനിമയം നടത്തുന്നതിനുമായി സംസ്ഥാന ചേംബറും സ്ഥാപിക്കും. ആധുനിക ഓഡിയോ, വീഡിയോ, ഐടി സൗകര്യങ്ങളോടുകൂടി സ്മാർട്ട് ഓഫീസ് സ്പെയ്സുകളായാണു പുതിയ ഇടം രൂപകൽപന ചെയ്യുന്നത്.
കോട്ടയം കെഎസ്ആർടിസി
സ്റ്റാൻഡ് മാതൃക
ബജറ്റ് പ്രസംഗത്തിൽ കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നിർമാണവും ഇടം പിടിച്ചു. ആധുനിക സംവിധാനത്തിൽ നിർമിച്ചതുമൂലം നിർമാണച്ചെലവിൽ ഗണ്യമായ കുറവു വന്നത് പരിഗണിച്ചു പുതിയ ബസ് സ്റ്റാൻഡുകൾ കോട്ടയം മാതൃകയിൽ നിർമാണം നടത്താൻ സംസ്ഥാന ബജറ്റിൽ നിർദേശം. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ എംഎൽഎ ഫണ്ടിൽനിന്നു പണം മുടക്കിയാണു ആധുനിക രീതിയുള്ള ബസ് സ്റ്റാൻഡ് നിർമിച്ചത്.
കയർക്കരുത്തിൽ
വൈക്കം ഉണർവിലേക്ക്
കയർമേഖലയ്ക്ക് അനുവദിച്ചിരിക്കുന്ന തുകയും പ്രഖ്യാപനങ്ങളും ജില്ലയിലെ കയർമേഖലയായ വൈക്കത്തിനും ഇവിടത്തെ കയർവ്യവസായത്തിനും ഉണർവേകും. യന്ത്രവത്കരണം, നിയന്ത്രിത യന്ത്രവത്കരണം, പശ്ചാത്തല വികസനം എന്നിവയ്ക്കായി 40 കോടിയാണു വകയിരുത്തിയിരിക്കുന്നത്. ഈ മേഖലയിലെ ഗവേഷണങ്ങളും സാങ്കേതികവിദ്യ വികസനവും നടത്തുന്ന കേന്ദ്രങ്ങൾക്ക് ധനസഹായമായി എട്ടു കോടിയും അനുവദിച്ചിട്ടുണ്ട്. കയറിന്റെയും കയർ ഉത്പന്നങ്ങളുടെയും വില്പനയ്ക്കുള്ള വികസന സഹായ പദ്ധതിക്ക് 10 കോടിയും ചകിരിയുടെയും കയർ ഉത്പന്നങ്ങളുടെയും വിലസ്ഥിരതാ ഫണ്ടിനായി 38 കോടിയുമാണു വകയിരുത്തിയിരിക്കുന്നത്.
അരുണാപുരത്ത്
മിനി ഡാമും പാലവും;
മീനച്ചിലാർ ജലസമൃദ്ധമാകും
കോട്ടയം: വേനലിൽ തുടർച്ചയായി ആറു മാസംവരെ വറ്റിവരളുന്ന മീനച്ചിലാറിനെ നീരണയിക്കാനും പാലാ നഗരസഭയിലെയും നിരവധി പഞ്ചായത്തുകളിലെയും കുടിവെള്ളക്ഷാമത്തിനു പരിഹാരവുമായി മീനച്ചിലാറ്റിൽ അരുണാപുരത്ത് മിനിഡാമും ബ്രിഡ്ജും വരുന്നു. വലിയ ജലസേചന പദ്ധതികൾ ഒന്നും ഇല്ലാത്ത ജില്ലയിൽ വേനലിലും ജലലഭ്യത ഉറപ്പുവരുത്താൻ പദ്ധതി സഹായകരമാകും.
മീനച്ചിൽ റിവർവാലി പദ്ധതിയുടെ ഭാഗമായിട്ടാണ് അരുണാപുരം ഡാമും ബ്രിഡ്ജും നിർമിക്കുന്നത്. മൂന്നു കോടി രൂപയാണു പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. അരുണാപുരത്ത് സെന്റ് തോമസ് കോളജിനു പിന്നിലായി പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിനു സമീപത്തായുള്ള കോളജ് കടവിലാണ് മിനിഡാമും പാലവും നിർമിക്കുന്നത്. പദ്ധതി നേരത്തെ വിഭാവനം ചെയ്തെങ്കിലും സാങ്കേതിക കാരണങ്ങളാൽ തടസപ്പെട്ടിരുന്നു.
തുടർന്ന് ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ സ്ഥലം സന്ദർശിക്കുകയും മിനി ഡാം കം ബ്രിഡ്ജ് പദ്ധതിക്കായി പുതിയ ഡിസൈനും എസ്റ്റിമേറ്റും താമസംവിനാ തയാറാക്കി അംഗീകരിക്കുന്നതിനാവശ്യമായ നിർദേശം നൽകുകയും ചെയ്തു. ഇതിന്റെ ഭാഗമായുള്ള പുതിയ ടോപ്പോഗ്രഫിക്ക് സർവേ ഉടൻ ആരംഭിക്കും. ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസേർച്ച് വിംഗ് ഇതിനായുള്ള രൂപരേഖ തയാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുന്നതിനൊപ്പം തുലാവർഷക്കാലത്തെ വെളളം ഒഴുകിപ്പോകാതെ സംഭരിച്ചു നിർത്തുകയാണ് ഡാം കം ബ്രിഡ്ജിലൂടെ ഉദ്ദേശിക്കുന്നത്. കോളജ് കടവ് -വെള്ളിയേപ്പള്ളി കരകളെ ബന്ധിപ്പിച്ച് പാലം കൂടി ഉണ്ടാകുന്നത് നാട്ടുകാർക്കും ഗുണകരമാകും. പദ്ധതി നടപ്പാകുന്നതിനൊപ്പം മീനച്ചിലാറ്റിൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളും ആരംഭിക്കാം.
ബജറ്റ് ഒറ്റനോട്ടത്തിൽ
8മീനച്ചിലാറ്റിൽ പാലാ അരുണാപുരത്ത് ചെറുഡാമും ആർസിബിയും നിർമിക്കും. മീനച്ചിൽ പദ്ധതിക്കു മൂന്നു കോടി
8എംജി യൂണിവേഴ്സിറ്റിയോടു ചേർന്നുള്ള സീപാസിൽ നഴ്സിംഗ് കോളജ് തുടങ്ങാൻ മൂന്നു കോടി
8കുറവിലങ്ങാട് സയൻസ് സിറ്റിയിൽ പ്ലാനറ്റോറിയം നിർമാണം ഉടൻ പൂർത്തിയാക്കും
8എരുമേലിയിലെ ശബരിമല വിമാനത്താവളത്തിന് 2.01 കോടി
8കുമരകത്തെ ലോകോത്തര ടൂറിസം കേന്ദ്രമായി ഉയർത്തി ടൂറിസം ഇടനാഴിയിൽ ഉൾപ്പെടുത്തും
8എരുമേലി മാസ്റ്റർ പ്ലാൻ നടപ്പിലാക്കാൻ 10 കോടി
8കോട്ടയം ആസ്ഥാനമായ പരിവർത്തിത ക്രൈസ്തവ ശിപാർശിത വിഭാഗ വികസന കോർപറേഷന് ആറു കോടി
8ജില്ലയിലെ പാടശേഖരങ്ങളിലെ വെള്ളപ്പൊക്ക നിവാരണത്തിന് 37 കോടി
8ഇടമണ്- കൊച്ചി പവർ ഹൈവേ: നഷ്ട പരിഹാരപാക്കേജിന് 30 കോടി
8പുനലൂർ-പൊൻകുന്നം റോഡ് ഇപിസി മോഡലിലേക്ക് ഉയർത്തും
8ജില്ലയിലെ നദികളിൽ സൂക്ഷ്മ നദീതട പദ്ധതി നടപ്പാക്കും
8പിപിപി മോഡലിൽ എയർ സ്ട്രിപ്
8ജില്ലാ ആസ്ഥാനത്ത് ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ
8ചാന്പ്യൻസ് ബോട്ട് ലീഗിൽ താഴത്തങ്ങാടി വള്ളംകളിയും
8നാട്ടകം ഗവണ്മെന്റ് കോളജിനും പോളിടെക്നിക്കിനും സഹായം
8ജില്ലാ ആശുപത്രിയിൽ കാൻസർ സെന്റർ
8മെഡിക്കൽ കോളജിനോടു ചേർന്ന് ആശ്വാസ് വാടകകേന്ദ്രം
8ജില്ലയിൽ പൈതൃക മ്യൂസിയം
8എംജി യൂണിവേഴ്സിറ്റിയിൽ സ്റ്റുഡന്റ് എക്സ്ചേഞ്ച് സെന്റർ
ബജറ്റ് പ്രതികരണങ്ങൾ...
ഇന്ധനത്തിന് രണ്ടു രൂപ സെസ് ഏർപ്പെടുത്തിയത് ഓട്ടോറിക്ഷ തൊഴിലാളികളെയടക്കം പ്രതികൂലമായി ബാധിക്കും. നിലവിലെ ഇന്ധനനിരക്കുതന്നെ വലിയ പ്രതിസന്ധിയുണ്ടാക്കുന്പോൾ ഇന്ധനനിരക്ക് വർധന ജീവിതം ദുരിതപൂർണമാക്കും.
ജോർജ്
ഓട്ടോറിക്ഷ ഡ്രൈവർ
പടിഞ്ഞാറെനട, വൈക്കം
നിത്യോപയോഗ സാധനങ്ങളുടെ വില വർധനയിൽ വീർപ്പുമുട്ടുന്ന കുടുംബങ്ങൾക്ക് ഇന്ധന വിലവർധന ഇരട്ടി പ്രഹരമാകും. തൊഴിൽമേഖലയിലെ സ്തംഭനംമൂലം നട്ടംതിരിയുന്ന സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റും.
മഞ്ജു നീലാംബരി
വൈക്കം
ഇന്ധനവില ഉയർത്തിയതോടെ ട്രാൻസ്പോർട്ട് ചാർജുകൾ ഉയരും. ഇത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനു കാരണമാകും. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് വ്യാപാരമേഖലയാണ്. വിലക്കയറ്റം ഉണ്ടായാൽ സാധാരണക്കാർ വാങ്ങുന്ന സാധനങ്ങളുടെ അളവ് കുറയ്ക്കും. ഈ ബജറ്റ് സാധാരണക്കാർക്കും വ്യാപാര മേഖലയ്ക്കും തിരിച്ചടിയായിരിക്കുകയാണ്.
ബിജു പത്യാല
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
കാഞ്ഞിരപ്പള്ളി യൂണിറ്റ് ജനറൽ സെക്രട്ടറി
സംസ്ഥാന ബജറ്റ്: കോട്ടയത്തിനു തലോടൽ
10:47 PM Feb 03, 2023 | Deepika.com