കാഞ്ഞങ്ങാട്: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് പ്രാദേശികതലത്തിലുയരുന്ന ആശങ്കകള്‍ക്ക് ശമനമില്ല. ആറുവരി അതിവേഗപാതയ്ക്ക് രൂപവും ഭാവവും കൈവരുമ്പോള്‍ മേൽപ്പാലമോ അടിപ്പാതയോ ഇല്ലാത്ത സ്ഥലങ്ങളെല്ലാം രണ്ടായി വിഭജിക്കപ്പെടുമെന്ന കടുത്ത ആശങ്കയിലാണ്. മേല്‍പ്പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ കര്‍മസമിതി രണ്ടാഴ്ചയായി സമരം നടത്തുന്ന പൊയിനാച്ചിയില്‍ നേരത്തേ സ്ഥാപിക്കാനുദ്ദേശിച്ച അടിപ്പാതയ്ക്ക് വലിയ വാഹനങ്ങള്‍ കൂടി കടന്നുപോകാവുന്ന തരത്തില്‍ വീതിയും ഉയരവും കൂട്ടാമെന്നു മാത്രമാണ് ചര്‍ച്ചയില്‍ ദേശീയപാത അധികൃതര്‍ നല്കിയ ഉറപ്പ്. എന്നാല്‍ ഇതുകൊണ്ട് തൃപ്തരാകാതെ സമരം തുടരാനാണ് കര്‍മസമിതിയുടെ തീരുമാനം.
അടിപ്പാതയെങ്കിലും തരണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരം നടത്തുന്ന കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍കാവ് ജംഗ്ഷനില്‍ യു ടേണ്‍ അനുവദിക്കാമെന്നാണ് ദേശീയപാത അഥോറിറ്റിയുടെ നിര്‍ദേശം. ദേശീയപാതയില്‍ നിന്ന് വാഹനങ്ങള്‍ക്ക് യു ടേണ്‍ എടുത്ത് ഇരുവശങ്ങളിലെയും സര്‍വീസ് റോഡുകളിലേക്ക് പ്രവേശിക്കാന്‍ സൗകര്യമൊരുക്കാമെന്നാണ് വാഗ്ദാനം. ഈ ഭാഗത്ത് പാതയുടെ ഇരുവശങ്ങളിലും മതില് കെട്ടിയുയര്ത്തില്ലെന്നും അതുകൊണ്ട് വാഹനങ്ങള്‍ക്ക് സര്‍വീസ് റോഡുകളിലേക്ക് പ്രവേശിക്കാനാകുമെന്നും അധികൃതര്‍ ചര്‍ച്ചയില്‍ ഉറപ്പുനല്‍കി.
എന്നാല്‍ അതിവേഗ പാത പൂര്ത്തിയായിക്കഴിയുമ്പോള് ഈ നിര്‍ദേശം എത്രകണ്ട് പ്രാവര്‍ത്തികമാകുമെന്ന കാര്യത്തിലാണ് നാട്ടുകാര്‍ക്ക് സംശയം. ഇവിടെ യു ടേണ്‍ കൊടുക്കുന്നത് ദേശീയപാതയിലെ സുഗമമായ ഗതാഗതത്തെ ബാധിക്കുന്നുവെന്ന തരത്തില്‍ ഉന്നതതലങ്ങളില്‍ നിന്ന് പരാതിയുണ്ടായാല്‍ അധികൃതര്‍ എളുപ്പത്തില്‍ യു ടേണ്‍ ഒഴിവാക്കി തടിതപ്പുമെന്നാണ് അവരുടെ ആശങ്ക. അടിപ്പാത പോലുള്ള സ്ഥിരം സംവിധാനങ്ങളാണെങ്കില്‍ അത് സ്ഥിരമായി നിലനില്‍ക്കുമെന്ന ഉറപ്പുണ്ട്. യു ടേണിന്റെ കാര്യത്തില്‍ അധികൃതര്‍ക്ക് എപ്പോള്‍ വേണമെങ്കിലും യൂ ടേണ്‍ അടിക്കാമെന്നതാണ് നാട്ടുകാരുടെ ആശങ്ക.
ദേശീയപാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരു ഘട്ടം പിന്നിട്ട സാഹചര്യത്തില്‍ വീണ്ടും അലൈന്മെന്റ് മാറ്റി പുതിയൊരു മേൽപ്പാലം കൂടി നിര്‍മിക്കുന്നത് പരിഗണിക്കാനാകില്ലെന്നാണ് പൊയിനാച്ചിയില്‍ കഴിഞ്ഞ ദിവസം സി.എച്ച്.കുഞ്ഞമ്പു എംഎല്‍എയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ദേശീയപാത അധികൃതര്‍ വ്യക്തമാക്കിയത്. പൊതുമരാമത്ത്, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരും കരാര്‍ കമ്പനിയായ മേഘ ഇന്‍ഫ്രാസ്ട്രക്ചറിന്റെ പ്രതിനിധികളും കര്മസമിതിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു. നിര്‍ദിഷ്ട അടിപ്പാത ടൗണില്‍ നിന്നും 200 മീറ്റര്‍ അകലെ നിലവില്‍ ഉദ്ദേശിക്കുന്ന സ്ഥലത്തുനിന്നും ബന്തടുക്ക റോഡ് തുടങ്ങുന്ന ജംഗ്ഷനിലേക്ക് മാറ്റണമെന്ന് എംഎല്‍എ നിര്‍ദേശിച്ചെങ്കിലും അതും അലൈന്മെന്റിനെ ബാധിക്കുമെന്ന നിലപാടാണ് ദേശീയപാത അധികൃതര്‍ സ്വീകരിച്ചത്. ഒടുവില്‍ ഇക്കാര്യം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്താമെന്നും അവിടെനിന്ന് അനുമതി കിട്ടിയാല്‍ സ്ഥാനം മാറ്റാമെന്നുമുള്ള നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്. വൈകിയ വേളയില്‍ ഇനി അങ്ങനെയൊരു അനുമതി കിട്ടുമോ എന്ന കാര്യത്തിലും ഉറപ്പില്ല.
ആവശ്യങ്ങളൊന്നും പരിഗണിക്കപ്പെടുന്നില്ലെങ്കില്‍ ദേശീയപാതാ നിര്‍മാണവുമായി ബന്ധപ്പെട്ട് പോയിനാച്ചി പറമ്പില്‍ ആരംഭിക്കാനിരിക്കുന്ന ടാര്‍ മിക്സിംഗ് യൂണിറ്റിന്റെ പ്രവര്‍ത്തനം തടഞ്ഞുകൊണ്ട് നേരിട്ടുള്ള സമരം ആരംഭിക്കാനാണ് കര്‍മസമിതിയുടെ തീരുമാനം. ഇതിന്റെ ആദ്യഘട്ടമായി 13 ന് മിക്സിംഗ് യൂണിറ്റിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. ജനകീയ സമരത്തെ തുടര്‍ന്ന് പൊയിനാച്ചി ടൗണില്‍ ഒന്നരമാസമായി ദേശീയപാത നിര്‍മാണം തടസപ്പെട്ടിരിക്കുകയാണ്.
പൊയിനാച്ചിയില്‍ അടിപ്പാത മാത്രം; കാഞ്ഞങ്ങാട്ട് യു ടേണ്‍
12:38 AM Feb 03, 2023 | Deepika.com