മണ്ണാർക്കാട്: മെന്പർ സ്ഥാനത്തിന് അയോഗ്യത കൽപ്പിക്കാൻ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയെ വെല്ലുവിളിച്ച് മുൻ പ്രസിഡന്റ് അഡ്വ. സി.കെ. ഉമ്മുസൽമ.
ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ ആണുങ്ങൾ ഉണ്ടെങ്കിൽ തന്റെ മെന്പർ സ്ഥാനത്തിന് അയോഗ്യത കൽപ്പിക്കൂ എന്ന് ഉമ്മു സൽമ പത്രസമ്മേളനത്തിൽ പറഞ്ഞു.
ബ്ലോക്ക്പഞ്ചായത്തിലെ പദ്ധതികളിൽ വ്യാപക അഴിമതികളാണ് നടക്കുന്നത്. തന്റെ ഡിവിഷനായ അരിയൂരിനെ ഒഴിവാക്കിയാണ് വികസനരേഖ തയ്യാറാക്കിയിട്ടുള്ളതുതന്നെ. ഓംബുഡ്സ്മാനിൽ പരാതി നൽകിയ ഉമ്മുസൽമ, വികസനപ്രവർത്തനങ്ങളിൽ വിവേചനമുണ്ടെന്ന വിധിയും പത്രസമ്മേളനത്തിൽ ഹാജരാക്കി.
ബ്ലോക്ക് പഞ്ചായത്തിൽ ദുർഭരണമാണ് നടക്കുന്നതെന്നും എങ്ങനെയാണ് ഭരിക്കേണ്ടതെന്ന് സെക്രട്ടറിയേയും ജനപ്രതിനിധികളേയും പഠിപ്പിക്കേണ്ട അവസ്ഥയാണെന്നും ഓംബുഡ്സ്മാന്റെ വിധിയിൽ പറയുന്നു. അംഗത്വത്തിൽ നിന്ന് അയോഗ്യയാക്കാൻ കൃത്രിമ രേഖകൾ തയ്യാറാക്കുന്നുവെന്നും ജനങ്ങളോടുള്ള ഉത്തരവാദിത്വം നിർവഹിക്കാൻ ജനകീയ സമരങ്ങൾ ഉൾപ്പെടെ നടത്തുമെന്നും ഉമ്മുസൽമ പറഞ്ഞു.
ഭരണസമിതിയുടെ തുടക്കത്തിൽ പ്രസിഡൻറായി ചുമതലയേറ്റശേഷം വൈകാതെ ബ്ലോക്ക് പഞ്ചായത്തിലെ ആണ്കോയ്മക്കും അഴിമതിക്കുമെതിരെ യുഡിഎഫിൽ കലാപമുണ്ടാക്കി. തുടർന്ന് ഉമ്മു സൽമയെ മുസ്ലീം ലീഗ് പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇതിനിടയിൽ വ്യാജ ഒപ്പിട്ട രാജി കത്ത് സ്വീകരിച്ച് പ്രസിഡന്റ് പദവിയിൽ നിന്ന് ഒഴിവാക്കിയെന്ന കേസ് നിലവിലുണ്ട്.
നേരത്തെ 2010 മുതൽ 5 വർഷക്കാലം ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. 2015 ൽ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും 2020 ൽ വീണ്ടും മത്സരിച്ച് വിജയിച്ച് പ്രസിഡന്റാവുകയായിരുന്നു.
യുഡിഎഫ് ഭരണസമിതിയെ വെല്ലുവിളിച്ച് മുൻ പ്രസിഡന്റ് ഉമ്മു സൽമ
12:29 AM Feb 03, 2023 | Deepika.com