പോത്താനിക്കാട്: പുളിന്താനം ഇല്ലിച്ചുവട് വളവിലെ പാറപൊട്ടിച്ചു നീക്കി റോഡ് നിരപ്പ് താഴ്ത്താനുള്ള നടപടി വൈകുന്നതില്‍ വ്യാപക പ്രതിഷേധം. 68 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന കക്കടാശേരി- ഞാറക്കാട് റോഡിലെ ഏറ്റവും അപകടകരമായ വളവാണിത്.
റോഡിന്റെ പ്രോജക്ട് റിപ്പോര്‍ട്ടില്‍ ഈ ഭാഗം ഒരു മീറ്റര്‍ താഴ്ത്തി നിര്‍മിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും നടപ്പാക്കാന്‍ കെഎസ്ടിപി അധികൃതരും കരാറുകാരനും മടിക്കുകയാണ്. ചെറൂളി റോഡിന്റെ പ്രവേശന കവാടം കൂടിയായ ഇവിടെ റോഡിന്റെ കുത്തനെയുള്ള കയറ്റം കുറയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്. കൊടുംവളവ് നിവര്‍ത്താനും, റോഡിലേക്കിറങ്ങി സ്ഥാപിച്ചിട്ടുള്ള വാട്ടര്‍ അതോറിട്ടി പമ്പിംഗ് ലൈന്‍ മാറ്റി സ്ഥാപിക്കാനും സ്വകാര്യ വ്യക്തികള്‍ വിട്ടുനല്‍കിയ ഭൂമി ഉപയോഗപ്പെടുത്താനും അധികൃതര്‍ തയാറായിട്ടില്ല.
ഡിപിആര്‍ ലംഘിച്ച് ഇവിടെ റോഡ് നിര്‍മാണം നടത്താന്‍ കരാറുകാരന് നടത്തിയ നീക്കം നാട്ടുകാര്‍ തടഞ്ഞിരുന്നു. ഇപ്പോള്‍ പോത്താനിക്കാട് ടൗണ്‍ മുതല്‍ പുളിന്താനം വരെയുള്ള ഭാഗത്ത് റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ഒരുങ്ങുകയാണ്. ഇല്ലിച്ചുവട് വളവിലെ പാറപൊട്ടിച്ചു നീക്കിയാല്‍ മാത്രമേ ഈ ഭാഗം ഒരുമിച്ച് ടാറിംഗ് നടത്താനാകൂ. എന്നാല്‍ കെഎസ്ടിപിയും കണ്‍സള്‍ട്ടന്‍സിയും കരാറുകാരനും റോഡ് താഴ്ത്താന്‍ നടപടിയെടുക്കാത്തതിനാൽ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
പാറപൊട്ടിച്ച് റോഡിന്റെ കയറ്റം കുറയ്ക്കാത്തതില്‍ പ്രതിഷേധം
12:21 AM Feb 03, 2023 | Deepika.com