കാക്കനാട് : വിദ്യാഭ്യാസ സ്ഥാപനങ്ങൾ സുരക്ഷാ ഓഡിറ്റിംഗിന് വിധേയമാക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിട്ടി(ഡിഡിഎംഎ) യോഗം. അടുത്ത അധ്യയന വർഷത്തിനുമുമ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സേഫ്റ്റി ഓഡിറ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ജില്ലാ കളക്ടർ ഡോ. രേണു രാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശിച്ചു.
മഴക്കാലത്തിനു മുമ്പ് ജില്ലയിലെ കനാലുകൾ വൃത്തിയാക്കും. റോഡുകളിലെ തൽസ്ഥിതി പരിശോധിക്കാൻ സബ് കളക്ടർ, ആർഡിഒ എന്നിവരെ ചുമതലപ്പെടുത്തി. റോഡുകളിലെ സിഗ്നൽ, ഗതാഗത തടസം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ സമയബന്ധിതമായി പരിഹരിക്കാനും യോഗം തീരുമാനിച്ചു.
പാലങ്ങളിൽ നിന്ന് ആളുകൾ ചാടുന്നതും മാലിന്യങ്ങൾ വലിച്ചെറിയുന്നതും തടയുന്നതിന് ഉയരത്തിൽ വേലി സ്ഥാപിക്കേണ്ട പാലങ്ങളുടെ പട്ടിക സമർപ്പിക്കാൻ ഫയർ ആൻഡ് സേഫ്റ്റിയെ ചുമതലപ്പെടുത്തി. തീരദേശ റോഡുകളിൽ അടിഞ്ഞിരിക്കുന്ന മണ്ണ് നീക്കം ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിക്കും.
മത്സ്യബന്ധന ബോട്ടുകളിൽ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുന്നതിന് മുനമ്പം ഹാർബറിനെ മാതൃകാ ഹാർബർ ആക്കുന്നതിന് ആവശ്യമായ നടപടികൾ പദ്ധതി തയാറാക്കും. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, സബ് കളക്ടർ പി. വിഷ്ണുരാജ്, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടർ ഉഷാ ബിന്ദു മോൾ തുടങ്ങിയവർ പങ്കെടുത്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ സുരക്ഷാ ഓഡിറ്റിംഗിന് വിധേയമാക്കണം: ഡിഡിഎംഎ
12:19 AM Feb 03, 2023 | Deepika.com