വിഴിഞ്ഞം: വിഴിഞ്ഞം അടിമലതുറയിൽ വിദേശ വനിതയ്ക്കുനേരെ മാനഭംഗ ശ്രമമെന്നു പരാതി. തടയാനെത്തിയ ഹോട്ടൽ ഷെഫിനു ക്രൂരമർദ്ദനം. ടാക്സി ഡ്രൈവർ ഉൾപ്പെടെ അഞ്ചംഗ സംഘത്തിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനു വിഴിഞ്ഞം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
31ന് ചൊവ്വരയിലെ സ്വകാര്യ റിസോർട്ടിനു മുന്നിലെ ബീച്ചിലേക്കുള്ള വഴിയിൽ വച്ചാണ് യു കെ സ്വദേശിനിക്കുനേരെ അഞ്ചംഗ സംഘത്തിന്റെ പീഡന ശ്രമമുണ്ടായത്.
തടയാനെത്തിയ റിസോർട്ടിലെ ഷെഫിനെ സംഘം മർദിച്ചതായും വിഴിഞ്ഞം പോലീസിന് പരാതി നൽകി. ഇതു സംബന്ധിച്ച് വിദേശവനിത റിസോർട്ട് അധികൃതർക്ക് പരാതി നൽകി. ഇവരുടെ പരാതിയെ തുടർന്ന് ഷെഫും റിസോർട്ട് മാനേജരും രണ്ടു പരാതികൾകൂടി വിഴിഞ്ഞം പോലീസിനു നൽകിയെങ്കിലും പ്രതികളെ പിടികൂടിയില്ലെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞദിവസം രാത്രിപത്തോ ടെ ടാക്സി ഡ്രൈവർ ഉൾപ്പെട്ട സംഘം വനിതയെ പിന്തുടർന്നു പാതയുടെ ഇരുട്ടുള്ള ഭാഗത്തുവച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെ ന്നാണ് റിസോർട്ട് എച്ച്ആർ മാനേജർ നൽകിയ പരാതിയിലുള്ളത്. ഡ്യൂട്ടി കഴിഞ്ഞ് പോകാനിറങ്ങുകയായിരുന്ന ഷെഫ് രാജ ഷെയ്ക് സ്ത്രീയുടെ നിലവിളി കേട്ട് ഓടിയെത്തി വനിതയെ രക്ഷിക്കാൻ ശ്രമിച്ചു. ഇതോടെ മദ്യ ലഹരിയിലായിരുന്ന സംഘം ഇയാളുടെ മുഖത്ത് അടിച്ചു, കുഴിയിൽ ചവിട്ടി വീഴ്ത്താൻ ശ്രമിക്കുകയും വാഹനത്തിന്റെ താക്കോലും മൊബൈൽ ഫോണു മെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തതായി പരാതിയിലുണ്ട്. സംഭവം പുറത്തുപറഞ്ഞാൽ കൊന്നു കളയുമെന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഭയന്ന വിദേശ വനിത റിസോർട്ടിന്റെ ഗേറ്റിനുള്ളിൽ കയറിയാണ് രക്ഷപ്പെട്ടത്.
ഏതാനുംദിവസം മുന്പു വിദേശ വനിതയുടെ അച്ഛനെ എയർപോർട്ടിലേക്കുകൊണ്ടു പോകാനായി വനിതയുടെ ഫോൺ വഴി ടാക്സി വിളിച്ചിരുന്നു. ഈ നമ്പരിലേക്ക് ടാക്സി ഡ്രൈവർ നിരന്തരം സന്ദേശം അയച്ചു ശല്യപ്പെടുത്തിയെന്നും പരാതിയിലുണ്ട്. എന്നാൽ ഫെബ്രുവരി ഒന്നിനു ഷെഫ് നൽകിയ പരാതിയെ തുടർന്ന് അന്വേഷണത്തിനായി വനിതാ പോലീസിനെ അയച്ചു ദ്വിഭാഷിയുടെ സഹായത്തോടെ വിദേശ വനിതയുടെ മൊഴി രേഖപ്പെടുത്തിയെന്നു പോലീസ് അറിയിച്ചു.
വിദേശ വനിത നേരിട്ട് പരാതി നൽകിയിട്ടി ല്ലെന്നും തുടക്കത്തിൽ യുവതി കേസ് വേണ്ടെന്ന നിലപാടിൽ നിന്നെന്നും പോലീസ് അറിയിച്ചു.
ഷെഫിനെ ആക്രമിച്ച കേസിൽ കാർ ഡ്രൈവർ ആന്റണി, ജോൺസൺ എന്നിവരെയും മറ്റ് മൂന്നുപേരെയും ചേർത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പരാതിയെ തുടർന്ന് അഞ്ച് പ്രതികളും ഒളിവിലാണെന്നും പോ ലീസ് അറിയിച്ചു.
സംഭവം വിവാദമായതോടെ ഡിസിപിയുടെ നിർദേശ പ്രകാരം ഇന്നലെ രാത്രി വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശി വിദേശ വനിതയെ നേരിൽ കണ്ടമൊഴി രേഖപ്പെടുത്തി കേസെടുത്തു.
ഹോട്ടൽ ജീവനക്കാരന് മർദനം: അഞ്ച് പേർക്കെതിരെ കേസ്
11:43 PM Feb 02, 2023 | Deepika.com