കാട്ടാക്കട : നിക്ഷേപകർക്ക് പണം തിരികെ നൽകിയില്ല. കണ്ടല സർവീസ് സഹകരണ ബാങ്കിന്റെ പ്രധാന ശാഖയായ തൂങ്ങാംപാറയിൽ നിക്ഷേപകർ ധർണ സംഘടിപ്പിച്ചു. വിവിധ ആവശ്യങ്ങൾക്കായി പല തവണകളിലായി ലക്ഷക്കണക്കിന് രൂപ നിക്ഷേപം നടത്തിയവർക്ക് ആവശ്യപ്പെട്ടിട്ടും തുക മടക്കി നൽകാത്തതിനെ തുടർന്നാണ് ധർണ നടത്തിയത്. ഒരു മാസം മുമ്പ് വയോധികരായ ദമ്പതികൾ നിക്ഷേപിച്ച തുക മടക്കി നൽകാത്തതിനെ തുടർന്ന് ബാങ്ക്പ്രവർത്തന സമയം കഴിഞ്ഞിട്ടും പിരിഞ്ഞുപോകാതെ ബാങ്കിൽ തന്നെ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. രാത്രി എട്ടിന് മാറനല്ലൂർ പോലീസ് സ്ഥലത്തെത്തി ബാങ്ക് അധികൃതരും വയോധിക ദമ്പതികളും തമ്മിൽ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്ന് സമരം അവസാനിപ്പിച്ചത്.
തുടർന്ന് ഇന്നലെ രാവിലെയാണ് 75ൽപ്പരം നിക്ഷേപകർ ഒരുമിച്ചെത്തി ധർണ സംഘടിപ്പിച്ചത്. മാസങ്ങൾക്ക് മുമ്പ് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ 100 കോടിയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നിക്ഷേപകർ പണം ആവശ്യപ്പെട്ട് നിരന്തരം ബാങ്കിനെ സമീപിക്കുന്നത്.
100 പേരടങ്ങുന്ന വാട്സാപ്പ് കൂട്ടായ്മയാണ് ധർണ സംഘടിപ്പിച്ചത്. ധർണയിൽ പങ്കെടുത്തവരിൽ ആരോടും തന്നെ ബാങ്ക് അധികൃതർ സംസാരിക്കാൻ പോലും തയാറായില്ലന്നും കൂടുതൽ സമരപരിപാടികളുമായി മുന്നോട്ട് പോകുവാനാണ് തീരുമാനമെന്നും ധർണയിൽ പങ്കെടുത്തവർ പറഞ്ഞു.
കണ്ടല സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകർ ധർണ നടത്തി
11:41 PM Feb 02, 2023 | Deepika.com