കുടമാളൂർ: പ്രാർഥനമഞ്ജരികളും സ്തുതിഗീതങ്ങളും ഉയർന്ന സായാഹ്നത്തിൽ മുത്തിയമ്മയുടെ സന്നിധിയിൽ ഒത്തുകൂടിയ നൂറുകണക്കിനു വിശ്വാസികളെ സാക്ഷിയാക്കി തിരുനാൾ പതാക ഉയർന്നതോടെ കുടമാളൂരിന് ഇനി ആത്മീയതയുടെ ആഘോഷ ദിനങ്ങൾ.
സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ദർശനത്തിരുനാളിന് ഇന്നലെ കൊടിയേറി. ഇന്നലെ വൈകുന്നേരം ഇടവകയിലെ വിവിധ കൂട്ടായ്മകൾ മുക്തിയമ്മയുടെ ഛായാചിത്രവും സംവഹിച്ചു വാർഡ് കേന്ദ്രങ്ങളിൽ ഒത്തുച്ചേർന്നു വിശ്വാസ പ്രഘോഷണ റാലിയായി ദേവാലയങ്കണത്തിൽ എത്തിച്ചേർന്നു. തുടർന്ന് സഹപ്രസുദേന്തിമാരെ മുടിയണിയിക്കുകയും മുഖ്യപ്രസുദേന്തി ജോസഫ് സ്കറിയ തിരുനാൾ കൊടി സംവഹിച്ചു പ്രദിക്ഷണമായി എത്തുകയും ചെയ്തു.
തുടർന്നാണ് ആർച്ച് പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടം കൊടിയേറ്റ് കർമം നിർവഹിച്ചത്. തുടർന്ന് വിശുദ്ധ കുർബാനയും രാത്രി 7.45ന് മാജിക് ഷോ കലാവിരുന്നും ഉണ്ടായിരുന്നു.
ഇന്നു രാവിലെ ഏഴിനു പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുർബാന അർപ്പിക്കും. വൈകുന്നേരം 4.30നു വാഹന വെഞ്ചരിപ്പ്. അഞ്ചിനു വിശുദ്ധ കുർബാന ഫാ. ജോയി ചെറുവത്തൂർ മാമ്മൂട്ടിൽ. രാത്രി ഏഴിനു കലാസന്ധ്യ. നാളെ വൈകുന്നേരം അഞ്ചിനു മാർ തോമസ് തറയിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.
തുടർന്ന് നഗരപ്രദക്ഷിണം. തിരുനാൾ ദിനമായ അഞ്ചിനു രാവിലെ 8.30ന് കാഴ്ചവയ്പ് പ്രദക്ഷിണം. 10ന് തിരുനാൾ റാസ. വൈകുന്നേരം 4.15ന് ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം. നൽകും. ആറിനു പ്രദക്ഷിണം. ഏഴിന് നാടകം.
കൊടിയേറി...കുടമാളൂരിന് ഇനി തിരുനാൾ ദിനങ്ങൾ
11:35 PM Feb 02, 2023 | Deepika.com