ഏറ്റുമാനൂർ: ഒരു നാടിന്റെ ജീവനാഡിയായ പെണ്ണാർത്തോട് ഇന്ന് കുപ്പത്തൊട്ടിയായി മാറിയിരിക്കുന്നു.
ഇത്രയേറെ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെടുന്ന മറ്റൊരു ജലാശയം വേറെയില്ല. പെണ്ണാർത്തോടിനെ ദേശീയ ജലപാതയായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള സർവേ നടത്തിയ ഏജൻസി പറഞ്ഞത് മാലിന്യ ഭീഷണി നേരിടുന്ന ജലാശയങ്ങളുടെ മുൻനിരയിൽ പെണ്ണാർത്തോട് വരുമെന്നാണ്.
പ്ലാസ്റ്റിക് മാലിന്യങ്ങളും ജൈവമാലിന്യങ്ങളും ഹോട്ടൽ മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങൾ പോലും ഓടകളിലൂടെയും നേരിട്ടുമെല്ലാം പെണ്ണാർത്തോട്ടിൽ നിറയുന്നു. തോടിന്റെ പ്രധാന ഗുണഭോക്താക്കളായ ഇരുകരകളിലും വസിക്കുന്നവർ തന്നെ തോട്ടിലേക്ക് വൻതോതിൽ മാലിന്യങ്ങൾ തള്ളുന്നു. തോടിന്റെ അടിത്തട്ടിലാകെ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞിരിക്കുന്നു.
ഇപ്പോൾ പുതിയൊരു മാലിന്യ പ്രശ്നംകൂടിയായി. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുടെ കനാലിൽ തള്ളുന്ന സർവ്വ മാലിന്യങ്ങളും കനാൽ തുറക്കുന്നതോടെ പെണ്ണാർത്തോട്ടിലെത്തുന്നു. ഇതിനു പുറമെയാണ് റോഡ് നിർമാണത്തിനിടെ കല്ലും മണ്ണും തോട്ടിലേക്ക് തള്ളിയത്. അതിരമ്പുഴ - കൈപ്പുഴ റോഡ് നിർമാണത്തിന്റെ ഭാഗമായി കലുങ്ക് നിർമിച്ചപ്പോൾ തോട്ടിലേക്ക് തള്ളിയ കല്ലും മണ്ണും നീക്കം ചെയ്യാൻ അധികൃതർ തയാറായില്ല. ഈ ഭാഗത്ത് തോട് നികന്ന നിലയിലാണ്.
ബോധവത്കരണം
പ്രധാനം
കോട്ടയം ജില്ലയിലെ പ്രധാന തണ്ണീർത്തടവും ജലസ്രോതസുമായ പെണ്ണാർത്തോട് മാലിന്യ മുക്തമായി സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനായുള്ള ബോധവത്കരണത്തിന് പഞ്ചായത്ത് അധികൃതർ തയാറാകണം. യൂത്ത് ക്ലബ്ബുകളുടെയും സന്നദ്ധ സംഘടനകളുടെ സേവനം ഇതിനായി ഉറപ്പു വരുത്തണം.
പാരിസ്ഥിതികാഘാതം
വലുത്
പെണ്ണാർത്തോടില്ലാതാകുമ്പോൾ സംഭവിക്കുന്ന പരിസ്ഥിതികാഘാതം എത്രത്തോളം വലുതെന്ന് നാം അറിയുന്നില്ല. പെണ്ണാർത്തോടിനെ പരിപാലിക്കാനുള്ള സ്ഥിരം പദ്ധതിക്ക് രൂപം കൊടുക്കാൻ അധികൃതർ തയാറാകണം.
കുപ്പത്തൊട്ടിയായി പെണ്ണാർത്തോട്
11:35 PM Feb 02, 2023 | Deepika.com