വൈക്കം: മണ്ണിൽ പണിയെടുക്കാനുള്ള മനസുണ്ടെങ്കിൽ പാട്ടഭൂമിയിലും നൂറുമേനി വിളയിക്കാമെന്ന് തെളിയിക്കുകയാണ് വെച്ചൂർ ഇടയാഴം വലിയമംഗലത്തിൽ ജോയി വി. മാത്യു.
വെച്ചൂർ ഇടയാഴത്ത് വീടിനോടു ചേർന്ന് കൃഷി ചെയ്യാൻ ആവശ്യമായ സ്ഥലമില്ല. ജോയിയുടെ കൃഷിയോടുള്ള ആഭിമുഖ്യമറിയാവുന്ന ഭൂവുടമൾ കൃഷി ചെയ്യാൻ ഭൂമി വിട്ടുനൽകുകയായിരുന്നു. വൈക്കം നഗരസഭ പരിധിയിൽ രണ്ടിടങ്ങളിലായി മുന്നേകാൽ ഏക്കറിലും വെച്ചൂർ ഇടയാഴത്ത് രണ്ട് പുരയിടങ്ങളിലായി രണ്ടേകാൽ ഏക്കറിലും ജോയി പച്ചക്കറികൃഷി ചെയ്തിട്ടുണ്ട്. പാവൽ, ചീര, കോവൽ, പയർ, പച്ചമുളക്, കാന്താരി, കാബേജ്, വെള്ളരി തുടങ്ങി വിവിധ ഇനം പച്ചക്കറികളാണ് ജോയി കൃഷി ചെയ്തിട്ടുള്ളത്. കഴിഞ്ഞ 23 വർഷമായി ജോയി പച്ചക്കറി കൃഷിയിൽ വ്യാപൃതനാണ്. ചാണകം, വേപ്പിൻപിണ്ണാക്ക്, കടലപിണ്ണാക്ക് എന്നിവയാണ് കൃഷിക്ക് പ്രധാന വളമായി ചേർക്കുന്നത്.
വൈക്കത്തെയും ഇടയാഴത്തേയും കൃഷിയിടങ്ങളിൽനിന്നായി ഒന്നിടവിട്ട ദിവസങ്ങളിൽ 60 കിലോ പാവലും 80 കിലോ പയറും ലഭിക്കുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ ഇക്കുറി തണ്ണിമത്തൻ കൃഷി ചെയ്തതും വിജയകരമായിരുന്നു. ഓണ വിപണി ലക്ഷ്യമിട്ട് ഏത്തവാഴ കൃഷിയും വിപുലമായി ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ജില്ലയിലെ രണ്ടാമത്തെ മികച്ച പച്ചക്കറി കർഷകനുള്ള പുരസ്കാരം ജോയിക്കായിരുന്നു. വൈക്കം നഗരസഭയും വൈക്കം ബ്ലോക്ക് പഞ്ചായത്തും പലതവണ മികച്ച പച്ചക്കറികർഷകനായി ജോയിയെ തെരഞ്ഞെടുത്തിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനവും കനത്ത മഴയും കാറ്റും പല തവണകൃഷി നാശമുണ്ടാക്കി വലിയ സാമ്പത്തിക ബാധ്യതയുണ്ടായിട്ടുണ്ടെങ്കിലും കൃഷി ജീവവായുവായി കരുതുന്ന ജോയിക്ക് കൃഷി വിട്ടൊരു ജീവിതമില്ല.
പാട്ടഭൂമിയിൽ നൂറുമേനി വിളയിച്ച് ജോയി വി. മാത്യു
11:32 PM Feb 02, 2023 | Deepika.com