തുറവൂർ: കുത്തിയതോട് പോലീസ് സ്റ്റേഷൻ പരിധിയിൽ ക്രിമിനൽ പ്രവർത്തനങ്ങൾ പെരുകിയിട്ടും പോലീസ് വേണ്ടത്ര ഇടപെടുന്നില്ലെന്ന് ആക്ഷേപം. സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്നു വ്യാപാരവും മോഷണങ്ങളും അക്രമങ്ങളും പെരുകിവരികയാണ്. എന്നാൽ, ഫലപ്രദമായ രീതിയിൽ പോലീസ് ഇടപെടുന്നില്ലെന്ന ആക്ഷേപമാണ് നാട്ടുകാർ ഉയർത്തുന്നത്.
സ്റ്റേഷൻ പരിധിയിലെ പല സ്ഥലങ്ങളും മയക്കുമരുന്ന് സംഘം താവളമാക്കി മാറ്റിയിട്ടുണ്ട്. കുത്തിയതോട് പോലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിത്തോട്, ചാപ്പക്കടവ്, എഴുപുന്ന, നീണ്ടകര, തുറവൂർ, വളമംഗലം, കുത്തിയതോട്, കോടംതുരുത്ത് ഭാഗങ്ങളിൽ മയക്കുമരുന്ന് വ്യാപാരം വ്യാപകമാണ്. കഴിഞ്ഞ ദിവസം വളമംഗലം മേഖലയിൽ വ്യാപകമായിള്ള മോഷണവും മോഷണശ്രമവും ഉണ്ടായി. കഴിഞ്ഞ ഞയറാഴ്ച പള്ളിത്തോട് പള്ളി തിരുനാൾ നടക്കുന്പോൾ എവിടെനിന്നോ എത്തിയ ഇരുവിഭാഗം യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി നിരവധി പേർക്കു പരിക്കേറ്റിരുന്നു.
നാട്ടുകാർ അറിയിച്ചിട്ടും പോലീസ് എത്തിയില്ലെന്ന് ആക്ഷേപമുണ്ട്. സംഘർഷം മണിക്കൂറുകൾ നീണ്ടുനിന്നിട്ടും ജീപ്പില്ല എന്ന കാരണം പറഞ്ഞു പോലീസ് എത്തിയില്ലെന്നാണ് പറയുന്നത്. ഈ സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റ് ചികിത്സ തേടി. വീടുകളും ആക്രമിക്കപ്പെട്ടു. എന്നിട്ടും ഇതുവരെയും ഒരു പ്രതിയെ പോലും പോലീസ് അറസ്റ്റ് ചെയ്യാത്തത് കടുത്ത പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. പോലീസ് മേഖലയിൽ ഉണർന്നു പ്രവർത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കുത്തിയതോട് പോലീസ് കുത്തിയിരിക്കുകയാണോ?
10:37 PM Feb 02, 2023 | Deepika.com