മാന്നാർ: ചെന്നിത്തല -ബുധനൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മഠത്തിൽകടവ് (നെൽപ്പുരക്കടവ്) പാലം യാഥാർഥ്യമാകുന്നു. പാലത്തിന്റെ അവസാനഘട്ട നിർമാണത്തിലേക്ക് കടന്നതോടെ ഒരു ജനതയുടെ കാത്തിരിപ്പിനു വിരാമമാകുന്നു. രണ്ടു നാടിന്റെ ദീർഘകാലമായുള്ള ആവശ്യങ്ങളിലൊന്നായിരുന്നു മഠത്തിൽക്കടവ് പാലം.
ഇത് യഥാർഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് ജനങ്ങൾ. സജി ചെറിയാൻ എംഎൽഎയുടെ നിർദേശത്തിൽ സംസ്ഥാന സർക്കാരിന്റെ ബജറ്റ് ഫണ്ടിൽ നിന്നും 11 കോടി 80 ലക്ഷം രൂപ ഉപയോഗിച്ചാണ് പാലത്തിന്റെ നിർമാണം. 2019 ജൂലൈയിൽ മുൻ മന്ത്രി ജി. സുധാകരനാണ് പാലത്തിന്റെ നിർമാണ പ്രവർത്തനത്തിനു കല്ലിട്ടത്.
78 മീറ്റർ നീളവും 9.7 മീറ്റർ വീതിയുമുള്ള പാലത്തിനു മൂന്ന് സ്പാനുകളാണുള്ളത്. അച്ചൻകോവിലാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന ആംബുലൻസ് പാലമാണ് ഉണ്ടായിരുന്നത്. പാലത്തിന്റെ അടിയിലൂടെയുള്ള പള്ളിയോടത്തിന്റെ യാത്ര ഏറെ ദുർഘടമായിരുന്നു.
പള്ളിയോടത്തിന്റെ അമരം ആംബുലൻസ് പാലത്തിൽ തട്ടി പലപ്പോഴും പള്ളിയോടത്തിന് കേടുപാടുകൾ സംഭവിക്കുക പതിവായിരുന്നു.
കാടുകയറിയ പ്രദേശം നീണ്ട പരിശ്രമത്തിലൂടെ വൃത്തിയാക്കിയ ശേഷമാണ് പുതിയ പാലം നിർമിച്ചത്. മാർച്ചവസാനത്തോടെ പാലത്തിന്റെ പണികൾ പൂർത്തീകരിക്കാൻ കഴിയുമെന്ന് പൊതുമരാമത്തു വിഭാഗം അധികൃതർ പറഞ്ഞു.
ചെന്നിത്തല-ബുധനൂർ പാലം യാഥാർഥ്യമാകുന്നു
10:37 PM Feb 02, 2023 | Deepika.com