തൊടുപുഴ: കെട്ടിട നിർമാണത്തിന്റെ മറവിൽ ക്വാറികളിൽനിന്നു കരിങ്കല്ല് എത്തിച്ച് അനധികൃതമായി സംഭരിച്ച് വില്പന നടത്തുന്ന കേന്ദ്രത്തിൽ പോലീസ് പരിശോധന നടത്തി. ടണ്‍ കണക്കിന് കരിങ്കല്ലും മൂന്നു ടോറസ് ലോറികളും പോലീസ് പിടിച്ചെടുത്തു.
തൊടുപുഴ വെങ്ങല്ലൂർ ഷാപ്പുംപടിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തോടു ചേർന്നാണ് അനധികൃത കരിങ്കല്ല് സംഭരണവും വിതരണവും നടത്തിയിരുന്നത്.
ജില്ലയ്ക്കകത്തും പുറത്തുമുള്ള ക്വാറികളിൽനിന്നു എത്തിക്കുന്ന കല്ല് സംഭരണ കേന്ദ്രത്തിലെത്തിച്ച് പൊട്ടിച്ചാണ് വില്പന നടത്തിയിരുന്നത്. ഇതിനായി പ്രത്യേക യന്ത്ര സംവിധാനവും ഇവിടെ ക്രമീകരിച്ചിരുന്നു.
കോട്ടയം, എറണാകുളം ജില്ലകളിലേക്ക് കഴിഞ്ഞ ദിവസം രാത്രി വൻതോതിൽ കരിങ്കല്ല് കടത്തുന്നതായി തൊടുപുഴ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പി എം.ആർ. മധുബാബുവിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. കരിങ്കല്ലുമായി പിടികൂടിയ മൂന്നു ലോറികൾ തുടർ നടപടികൾക്കായി പോലീസ് ജില്ലാ കളക്ടർക്ക് കൈമാറി. അനധികൃത പാറ ശേഖരണം സംബന്ധിച്ച് റിപ്പോർട്ടും നൽകിയിട്ടുണ്ട്.
പോലീസ് അന്വേഷണത്തിൽ പെരുന്പാവൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറികളെന്നു കണ്ടെത്തിയിട്ടുണ്ട്. രാത്രികാലങ്ങളിലാണ് കല്ല് കൊണ്ടുവരികയും കൊണ്ടുപോവുകയും ചെയ്തിരുന്നത്.
കെട്ടിടനിർമാണം നടക്കുന്നതിനാൽ ഇതിനായാണ് പാറ എത്തിക്കുന്നതെന്നായിരുന്നു നാട്ടുകാർ കരുതിയിരുന്നത്. കൂടാതെ സംഭരണ കേന്ദ്രത്തിന്റെ ചുറ്റും പച്ച നെറ്റ് ഉപയോഗിച്ച് മറച്ചുകെട്ടിയിരുന്നു.
പരിശോധനയ്ക്കെത്തിയ പോലീസ് സംഘത്തെ കണ്ട് ലോറി ഡ്രൈവർമാർ ഓടി രക്ഷപ്പെട്ടു. നിലവിൽ നൂറു ലോഡിലേറെ കരിങ്കല്ല് സ്ഥലത്ത് സംഭരിച്ചിട്ടുണ്ട്. കെട്ടിടനിർമാണത്തിന്റെ ഭാഗമായി സംരക്ഷണ ഭിത്തി നിർമിക്കുന്നതിനാണ് പാറ എത്തിച്ചതെന്ന് സൈറ്റ് എൻജിനിയർ പോലീസിനോട് വിശദീകരിച്ചു.
എന്നാൽ പാറ എത്തിക്കുന്നതിനുള്ള പാസോ മറ്റ് രേഖകളോ ഇവരിൽ നിന്നോ ലോറികളിൽനിന്നോ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. നിയമങ്ങൾ കർശനമാക്കിയതോടെ പാറമട ലൈസൻസ് നഷ്ടമായ ചിലരാണ് അനധികൃത പാറ സംഭരണത്തിന് പിന്നിലെന്നാണ് പോലീസ് നൽകുന്ന സൂചന.
ഇതിനിടെ സംഭരണ കേന്ദ്രത്തിന്റെ നടത്തിപ്പിൽ റിട്ട. പോലീസ് ഉദ്യോഗസ്ഥനും പങ്കുള്ളതായി ആരോപണം ഉയർന്നിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
ടണ്‍ കണക്കിന് കരിങ്കല്ലും ടോറസുകളും പിടി കൂടി
10:31 PM Feb 02, 2023 | Deepika.com