ഇരിട്ടി: മാക്കൂട്ടം ചുരം പാതയിലെ വനമേഖലകളിൽ മാലിന്യം തള്ളുന്നത് തടയാൻ കർണാടക വനംവകുപ്പും കുടക് വന്യജീവി സങ്കേതം അധികൃതരും നടപടികൾ കർശനമാക്കി.
കഴിഞ്ഞദിവസങ്ങളിൽ വനപാലക സംഘം നടത്തിയ പരിശോധനയിൽ മാലിന്യം തള്ളുകയായിരുന്ന രണ്ടു വാഹനങ്ങൾ പിടികൂടി. ഇതിൽ ആന്ധ്രാ പ്രദേശ് രജിസ്ട്രേഷനിലുള്ള ലോറി കസ്റ്റഡിയിൽ എടുക്കുകയും ലോറിയിലുണ്ടായിരുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയും ചെയ്തു. ബുധനാഴ്ച പിടികൂടിയ മറ്റൊരു ലോറിയിൽ ഉണ്ടായിരുന്നവരിൽ നിന്നും പതിനായിരം രൂപ പിഴ ഈടാക്കി.
കേരളത്തിൽ ചരക്ക് ഇറക്കി തിരിച്ചു പോകുന്ന വാഹനങ്ങളാണ് നിരന്തരമായി മാക്കൂട്ടം ചുരം പാതയിലെ വന മേഖലകളിൽ മാലിന്യം തള്ളുന്നതെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു.
ഇതു സംബന്ധിച്ച് കർണാടക മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി പോകുകയും വാർത്തയാകുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് കർണ്ണാടക വനം വകുപ്പും വന്യജീവി സങ്കേതം അധികൃതരും ഇത്തരം മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ നടപടികൾ ആരംഭിച്ചത്.
കൂട്ടുപുഴ പാലം കടന്നാൽ 16 കിലോമീറ്ററോളം വരുന്ന മാക്കൂട്ടം ചുരം പാത കടന്നുപോകുന്നത് ബ്രഹ്മഗിരി വന്യജീവി സങ്കേതം ഉൾപ്പെടുന്ന വന മേഖലയിലൂടെയാണ്. തലശേ, കണ്ണൂർ നഗരങ്ങളിലടക്കം ലോഡിറക്കി പോകുന്ന വാഹനങ്ങളിൽ ചെറിയ തുക നൽകി മാലിന്യം കയറ്റി വിടുകയും ഇവവനമേഖലകളിൽ തള്ളുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം പിടികൂടി പിഴയീടാക്കിയ ലോറിക്കാർക്ക് കൂത്തുപറമ്പിൽ നിന്നുള്ളവർ 100 രൂപ നൽകിയാണ് മാലിന്യം കയറ്റി വിട്ടതെന്നാണ് വിവരം. ചുരം പാതയിലൂടെ കടന്നു പോകുന്ന ഇതര സംസ്ഥാന ലോറിത്തൊഴിലാളികൾ നിയമങ്ങളൊന്നുമറിയാതെ മാലിന്യം കയറ്റുകയും തള്ളുകയും ചെയ്യുന്പോൾ പലപ്പോഴും ഇത് ജയിലിലേക്കുള്ള വഴിയായി മാറുകയാണ്.
മാക്കൂട്ടം പാതയിൽ മാലിന്യം തള്ളിയ രണ്ടുപേർ അറസ്റ്റിൽ; ലോറി കസ്റ്റഡിയിൽ
12:38 AM Feb 02, 2023 | Deepika.com